ന്യൂഡല്‍ഹി: രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെതിരേ പ്രതിപക്ഷ പാർട്ടികള്‍ സംയുക്തമായി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.നിഷ്പക്ഷനാകേണ്ട രാജ്യസഭാധ്യക്ഷൻ ബിജെപിക്കും ഭരണപക്ഷത്തിനും വേണ്ടി തികച്ചും പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും രാഷ്‌ട്രീയ പരാമർശങ്ങള്‍ നടത്തുന്നുവെന്നും ആരോപിച്ചാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി രാജ്യസഭ ചെയർമാനെതിരേ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള “ഇന്ത്യ’ സഖ്യം എംപിമാർ അവിശ്വാസത്തിനു നോട്ടീസ് നല്‍കിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ജയ്റാം രമേശ് അറിയിച്ചു
പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ’ സഖ്യത്തിന് പുറത്തുളള പാർട്ടികളും
കോണ്‍ഗ്രസിനു പുറമെ, “ഇന്ത്യ’സഖ്യവുമായി ഭിന്നതയുള്ള തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി എംപിമാരും ഡിഎംകെ, ആർജെഡി, എൻസിപി, സിപിഎം, സിപിഐ, മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം എംപിമാരും ഉപരാഷ്‌ട്രപതികൂടിയായ ധൻകറിനെതിരേയുള്ള പ്രമേയത്തെ പിന്തുണച്ചു. പ്രതിപക്ഷ പാർട്ടികളിലെ 60 എംപിമാരുടെ ഒപ്പുകളോടെ അവിശ്വാസപ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിനു സമർപ്പിച്ചതായി ജയ്റാം രമേശ് പറഞ്ഞു. പ്രമേയം പാസാകില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കാൻ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
