തിരുവനന്തപുരം: മുനമ്പം ഭൂമി പ്രശ്നത്തില്‍ ജുഡീഷല്‍ കമ്മീഷനെ വയ്ക്കാനുള്ള സർക്കാർ തീരുമാനത്തോട് പ്രതിപക്ഷത്തിന് കടുത്ത വിയോജിപ്പാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്തു മിനിറ്റുകൊണ്ടു തീർക്കാവുന്ന ഒരു വിഷയം സർക്കാർ മനഃപൂർവം വൈകിക്കുകയാണ്. ഇതിലൂടെ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികള്‍ക്കു സർക്കാർ തന്നെ അവസരം ഒരുക്കിക്കൊടുക്കുകയാണന്നും സതീശൻ പറഞ്ഞു.
തീരുമാനം ആരുമായും ആലോചിക്കാതെ
സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ആരുമായും ആലോചിക്കാതെ ജുഡീഷല്‍ കമ്മീഷൻ എന്ന തീരുമാനം അടിച്ചേല്‍പ്പിച്ചതിലൂടെ സർക്കാരിനു ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെന്നു വ്യക്തമായെന്നും സതീശൻ പറഞ്ഞു.



