ചെന്നൈ : സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ അലോപ്പതി ചികിത്സ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി.അനധികൃതമായി അലോപ്പതിമരുന്ന് സൂക്ഷിച്ചതിന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് ചുമത്തിയ കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ചെന്നൈയിലെ സിദ്ധഡോക്ടറായ എസ്. സിന്ധു സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദംകേള്‍ക്കുകയായിരുന്നു കോടതി.
ഹർജിക്കാരി ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം സമ്പാദിച്ചിട്ടുളളതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ 2010-ലെ വിജ്ഞാപനപ്രകാരം തമിഴ്നാട് സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് അലോപ്പതി ചികിത്സയ്ക്ക് അനുമതിയുണ്ടെങ്കിലും1940-ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്മെറ്റിക്‌സ് നിയമപ്രകാരമുള്ള ലൈസന്‍സ് ഉപയോഗിച്ച് മാത്രമേ ഇതു ചെയ്യാന്‍ അനുവാദമുള്ളു. ഇതുപ്രകാരം അലോപ്പതി മരുന്നുകള്‍ സൂക്ഷിക്കാനോ വില്‍ക്കാനോ സാധിക്കില്ലെന്നും ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.എന്നാൽ ഹര്‍ജിക്കാരി തമിഴ്‌നാട് ഡോ. എം.ജി.ആര്‍. മെഡിക്കല്‍ സര്‍വകലാശാലയില്‍നിന്ന് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി(ബി.എസ്.എം.എസ്)യില്‍ ബിരുദം നേടി സംസ്ഥാന സിദ്ധ മെഡിക്കല്‍ കൗണ്‍സിലില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ടുളള ആളാണെന്നും അതിനാല്‍ അവര്‍ക്ക് ആധുനിക ശാസ്ത്രീയ വൈദ്യശാസ്ത്ര സമ്പ്രദായത്തിലുള്ള ചികിത്സ ചെയയ്ുന്നതിൽ വിലക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു. .
ഹര്‍ജി തള്ളി ഹൈക്കോടതി
എന്നാല്‍, ഹര്‍ജിക്കാരിയുടെപേരിലുള്ള കേസ് ലൈസന്‍സില്ലാതെ മരുന്ന് സൂക്ഷിച്ചതിനും വില്‍പ്പന നടത്തിയതിനുമാണെന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തള്ളി. കേസ് വേഗത്തില്‍ തീര്‍പ്പാക്കാന്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് പ്രത്യേകം നിര്‍ദേശവും നല്‍കി
