തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ .ഗവർണർ ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ തുറന്നടിച്ചു. ഗവർണർ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പിന്നാലെ ഘടക കക്ഷികളും
പിന്നാലെ എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനും വിമർശനവുമായി രംഗത്തെത്തി.ഗവർണർക്കു ഭരണഘടനയുടെ കാഴ്ചപ്പാടുകളോ കീഴ് വഴക്കങ്ങളോ അറിയില്ലെന്ന് ടി.പി. രാമകൃഷ്ണൻ പ്രസ്താവനയില്‍ പറഞ്ഞു.സിപിഐ സംസ്ഥാന കൗണ്‍സില്‍ ഗവർണർക്കെതിരേ പ്രമേയം പാസാക്കി. ഗവർണർ അതിരുവിടുന്നു എന്നാണ് സിപിഐ പ്രമേയത്തില്‍ പറഞ്ഞത്.
ഗവർണറുടെ ഭീഷണിപ്പെടുത്തല്‍ ഇങ്ങോട്ടു വേണ്ട, ഇതിലും വലിയ ഭീഷണി കേരളം കണ്ടതാണ്.
സംസ്ഥാനത്ത് വീണ്ടുമൊരു ഗവർണർ-സർക്കാർ രാഷ്‌ട്രീയ പോരിനുള്ള കളമൊരുങ്ങുന്നതിന്‍റെ സൂചനകളാണു കാണുന്നത്.ഒക്ടോബർ 11ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണമുണ്ടായത്. രാഷ‌്ട്രപതിക്ക് റിപ്പോർട്ട് നല്‍കുമെന്ന ഗവർണറുടെ ഭീഷണിപ്പെടുത്തല്‍ ഇങ്ങോട്ടു വേണ്ട. ഇതിലും വലിയ ഭീഷണി കേരളം കണ്ടതാണ്. ഗവർണർ ഇപ്പോള്‍ വെറും കെയർടേക്കർ ഗവർണറാണെന്നു പറഞ്ഞ് എം.വി. ഗോവിന്ദൻ പരിഹസിക്കുകയും ചെയ്തു.
ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്കു വിളിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നത്
.ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്നു താൻ പറഞ്ഞിട്ടില്ലെന്നാണു ഗവർണർക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. എന്നാല്‍, ഈ കത്തില്‍ വൈരുധ്യമുണ്ടെന്നു ഗവർണർ ചൂണ്ടി ക്കാട്ടി. ദേശവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നു പറയുന്ന കത്തില്‍ തന്നെ സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നു പറയുന്നതായും ഗവർണർ കൂട്ടിച്ചേർത്തു. ഇതു തമ്മില്‍ വൈരുധ്യമുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗവർണർ എന്ന നിലയില്‍ തനിക്ക് രാഷ‌്ട്രപതിയെ അറിയിക്കേണ്ടതുണ്ട്. ഇത്തരം ചില ആരോപണങ്ങള്‍ ഉയർന്നുവന്നപ്പോള്‍ മുഖ്യമന്ത്രിയോടു വിശദീകരണം തേടി.27 ദിവസമായിട്ടും മറുപടി ലഭിക്കാതായപ്പോള്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്കു വിളിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്നു ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്നത്. ഇനി മുതല്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കു വരേണ്ടെന്നും ഗവർണർ പറഞ്ഞു. ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്‍റെ പ്രത്യാഘാതം അറിയുമെന്നു ഗവർണർ നേരത്തേ പറഞ്ഞിരുന്നു. ദേശവിരുദ്ധ പരാമർശത്തില്‍ തനിക്ക് എന്തോ ഒളിക്കാനുണ്ടെന്നു ഗവർണർ അയച്ച കത്തില്‍ പരാമർശിച്ചതില്‍ മുഖ്യമന്ത്രി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
.