ന്യൂഡല്‍ഹി: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നടപടികള്‍ മാലദ്വീപില്‍ നിന്ന് ഉണ്ടാകില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു . ഉറപ്പുനല്‍കി.. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണം വര്‍ധിപ്പിക്കാനും മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു പറഞ്ഞു.
നാലു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനിടെയാണ് മാലദ്വീപ് പ്രസിഡന്റ് ഈ പ്രഖ്യാപനം നടത്തിയത്.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയെ മാലദ്വീപ് വിലപ്പെട്ട പങ്കാളിയായി കണക്കാക്കുന്നതായും പരസ്പര ബഹുമാനത്തിന്റെയും പങ്കാളിത്ത താല്പര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കുമ്പോഴും മാലദ്വീപ് മേഖലയുടെ സുരക്ഷയെ ബലികഴിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ മാലദ്വീപ് പ്രതിജ്ഞാബദ്ധമാണെന്നും മുയിസു വ്യക്തമാക്കി
ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിച്ചത് മാലദ്വീപിന്റെ ആഭ്യന്തര വിഷയം
ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപില്‍ നിന്ന് പിന്‍വലിച്ചത് മാലദ്വീപിന്റെ ആഭ്യന്തര വിഷയമാണെന്നും അത് ജനങ്ങളുടെ ആവശ്യപ്രകാരമാണെന്നും മുയിസു പറഞ്ഞു. മാലദ്വീപിന്റെയും ഇന്ത്യയുടെയും മുന്‍ഗണനകളെയും ആശങ്കകളെയും കുറിച്ച് ഇരു രാജ്യങ്ങള്‍ക്കും ഇപ്പോള്‍ മെച്ചപ്പെട്ട ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള ആവശ്യവും ലക്ഷദ്വീപ് ടൂറിസത്തെക്കുറിച്ചുള്ള സമൂഹമാധ്യമ പോസ്റ്റും മാലദ്വീപും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിച്ചിരുന്നു.. ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ മാലദ്വീപ് ടൂറിസം വലിയ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് മുയിസു ഇന്ത്യയോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയായിരുന്നു..
ഇന്ത്യ-മാലദ്വീപ് ബന്ധത്തില്‍ പുതിയ അധ്യായം
മാലദ്വീപിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ഇന്ത്യയുടെ സഹായം പ്രധാനമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മുയിസു പറഞ്ഞു. ചൈനയോട് അടുത്ത നിലപാട് സ്വീകരിച്ചിരുന്ന മാലദ്വീപ് സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് ഇന്ത്യയുമായുള്ള സഹകരണം വീണ്ടും ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. മുയിസുവിന്റെ ഇന്ത്യ സന്ദര്‍ശനം ഇന്ത്യ-മാലദ്വീപ് ബന്ധത്തില്‍ പുതിയ അധ്യായം തുറന്നിരിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും സുരക്ഷാ സഹകരണം വര്‍ധിപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബർ 6 ഞായറാഴ്ച വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു.
