സൈബർ അധിക്ഷേപത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്‌ക്രീൻഷോട്ടുകൾ അടക്കം ഡിജിപിക്ക് കൈമാറി. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവശ്യം.
മറിയ ഉമ്മന്റെ സഹോദരി അച്ചു ഉമ്മൻ സൈബർ അധിക്ഷേപത്തിനെതിരെ നൽകിയ പരാതിയിൽ നേരത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.സെക്രട്ടേറിയറ്റിലെ മുൻ ഇടതുനേതാവ് നന്ദകുമാറിനെതിരെയായിരുന്നു പൊലീസ് കേസെടുത്തത്. അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിലായിരുന്നു നടപടി. മുൻ അഡീഷണൽ സെക്രട്ടറിയും ഇടത് സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് പ്രതി. കേസെടുത്തതിന് പിന്നാലെ നന്ദകുമാർ ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെയാണ് സമൂഹമാധ്യങ്ങളിലൂടെ അച്ചുവിനെതിരെ വ്യാപകമായ അതിക്രമമുണ്ടായത്. വിവാദങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി അച്ചു ഉമ്മൻ രംഗത്തുവന്നിരുന്നു. പ്രഫഷനിൽ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്നും എല്ലാ കാര്യങ്ങളിലും സുതാര്യത പുലർത്തിയിട്ടുണ്ടെന്നുമായിരുന്നു അച്ചു ഉമ്മന്റെ പ്രതികരണം.



