കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് രണ്ട് മരണം. മുമ്പ് നിപ റിപ്പോർട്ട് ചെയ്ത പേരാമ്പ്രയിൽ തന്നെയാണ് ഇപ്പോൾ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിപ സംശയിക്കുന്ന നാലുപേർ ചികിത്സയിലുണ്ടെന്നാണ് വിവരം. അസ്വാഭാവിക മരണത്തിന്റെ കാരണം സംബന്ധിച്ച് നാളെ (12.09.2023)വ്യക്തത വരുത്താനാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്.
വവ്വാലിൽ നിന്ന് നിപ പകരുമെന്നതിനാൽ നിപ സംശയിക്കുന്ന പശ്ചാത്തലത്തിൽ പക്ഷികൾ ഭക്ഷിച്ച പഴങ്ങൾ കഴിയ്ക്കരുതെന്ന് ഉൾപ്പെടെ നിർദേശമുണ്ട്. പനി ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ ഒഴിവാക്കണം. ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷണമെന്ന നിർദേശവും ആരോഗ്യവകുപ്പിന് മുന്നിലുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും. പനിയ്‌ക്കൊപ്പം തലവേദന, ഛർദി എന്നിവയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്..

