ന്യൂഡൽഹി ∙ 2023 ഓഗസ്റ്റ് 1 ന് ഉച്ചയ്ക്കു കോടതി കേസ് പരിഗണിക്കുന്നതു വരെ മണിപ്പുരിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ മൊഴിയെടുക്കരുതെന്ന് സിബിഐയോടു സുപ്രീം കോടതി. കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിലാണു കോടതിയുടെ ഇടപെടൽ..
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു വിഷയത്തിൽ മൊഴിയെടുക്കാൻ സിബിഐ കാത്തിരിക്കണമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു വാക്കാൽ നിർദേശിച്ചത്. കോടതിയുടെ നിർദേശം സിബിഐക്കു കൈമാറാമെന്നു തുഷാർ മേത്ത അറിയിച്ചു. മണിപ്പുരിൽ സ്ത്രീകൾക്കെതിരായി നടന്ന അതിക്രമത്തിനു ബംഗാൾ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ സമീപകാലത്തു നടന്നവയുമായി താരതമ്യമില്ലെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ കോടതി സ്വമേധയാ വിഷയം പരിഗണിക്കുന്നതിനിടെ, കേരളത്തിൽ ഉൾപ്പെടെ മറ്റിടങ്ങളിലും വനിതകൾക്കെതിരെ സമാന അക്രമം ഉണ്ടായെന്ന് ബിജെപി ഡൽഹി ലീഗൽ സെൽ കോ–കൺവീനറും മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളുമായ ബാംസുരി സ്വരാജ് ചൂണ്ടിക്കാട്ടി. അപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം….

