മണിപ്പൂരിലേത് ഭരണകൂടം സ്‌പോൺസർ ചെയ്ത കലാപമെന്ന പ്രസ്താവനയുമായി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വംശഹത്യയാണ് മണിപ്പൂരിൽ നടക്കുന്നത്. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നാണ് ജോസഫ് പാംപ്ലാനിയുടെ പരാമർശം. ക്രൈസ്തവ ദേവാലയങ്ങൾ ലക്ഷ്യമിട്ടാണ് കലാപം പടർന്നത്. പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു. ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി ചോദിച്ചു.
മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ അമിത് ഷാ യോഗം വിളിച്ചപ്പോഴും പ്രധാനമന്ത്രിയുടെ അഭാവത്തോട് രൂക്ഷമായാണ് പ്രതിപക്ഷം പ്രതികരിച്ചത്. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്നും പ്രധാനമന്ത്രി മൗനം തുടരുന്നത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ നിന്നുള്ള നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതും പ്രതിപക്ഷം വിമർശിച്ചിരുന്നു.



