ബംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി.ജെ.പി ഏറ്റവും ശക്തമായ സംസ്ഥാനമെന്ന നിലയില്‍ രാജ്യം കര്‍ണാടക ഫലത്തിനായി കണ്ണുംകാതും കൂര്‍പ്പിച്ചിരിക്കുകയാണ്. വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന 10 എക്സിറ്റ് പോള്‍ ഫലങ്ങളില്‍ അഞ്ചും തൂക്ക് സഭയാണ് പ്രവചിക്കുന്നത്. ഇതില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് പറയുന്നത്. ഒരെണ്ണം മാത്രമാണ് ബി.ജെ.പിക്ക് സാധ്യത പ്രവചിക്കുന്നത്. കോണ്‍ഗ്രസ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും ജെ.ഡി.എസിന് 300ന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നുമാണ് പൊതുവെ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. കര്‍ണാടക ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങള്‍ ആയിരിക്കുമെന്ന് ജെ.ഡി.എസ്. നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിസ്ഥാനം നല്‍കുന്നവര്‍ക്കൊപ്പം ചേരുമെന്ന സൂചനയും അവര്‍ നല്കുന്നു. നിലവില്‍ പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി സിങ്കപ്പുരിലാണുള്ളത്. രാഷ്ട്രീയ ചരടുവലികള്‍ക്കായാണ് അദ്ദേഹം സിങ്കപ്പൂരില്‍ തങ്ങുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേവല ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ത്തന്നെയാണ് കോണ്‍ഗ്രസ്. എന്നാല്‍, ബി.ജെ.പി. ഉയര്‍ത്തുന്ന അട്ടിമറി ഭീഷണിയും പാര്‍ട്ടി തള്ളിക്കളയുന്നില്ല. ഇതു തടയാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പി.സി.സി. അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും 223 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുമായി ഓണ്‍ലൈനില്‍ സംസാരിച്ചു. കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ 13/05/23 ശനിയാഴ്ച സംസ്ഥാനത്തെത്തും. ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കംമൂലം ഗോവയിലടക്കമുണ്ടായ സാഹചര്യങ്ങള്‍ കര്‍ണാടകയില്‍ ഉണ്ടകാതിരിക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
224 അംഗ കര്‍ണാടക നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. 2018ല്‍ 104 സീറ്റുകള്‍ നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റ കക്ഷി ആയെങ്കിലും 78 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസും 37 സീറ്റുകള്‍ നേടിയ ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. എന്നാല്‍, മാസങ്ങള്‍ക്കുശേഷം കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നും എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ബി.ജെ.പി. അധികാരം തിരിച്ചുപിടിച്ചു.



