എറണാകുളം: താനൂർ ബോട്ട് ദുരന്തത്തെതുടർന്ന് സ്വമേധയാ കേസെടുത്തതിലും നടത്തിയ പരാമർശങ്ങളിലും കടുത്ത സൈബർ ആക്രമണം നേരിടേണ്ടിവരുന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്. ഈ വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് കോടതി പറഞ്ഞു.മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുത്. അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണം. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ ? ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല. കോടതിക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നു. അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പരാമർശിച്ചു.
അപകടത്തെക്കുറിച്ച് മലപ്പുറം ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത് 37പേരാണ്. 22 പേർക്ക് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. ഓവർലോഡിങ് ആണ് അപകടത്തിന് കാരണമായതെന്നും കളക്ടർ വ്യക്തമാക്കി.
കേസിൽ കക്ഷി ചേരാൻ മരിച്ചയാളുടെ അമ്മ നൽകിയ അപേക്ഷയെ സർക്കാർ എതിർത്തു. പെരുന്നാൾ സമയത്ത് ബോട്ട് സർവീസ് നിർത്താൻ ആവശ്യപ്പെട്ടിരുന്നു എന്ന് താനൂർ മുനിസിപ്പാലിറ്റി അറിയിച്ചു. സർവീസ് നിർത്തിവെച്ചെങ്കിലും തൊട്ടടുത്ത ദിവസം വീണ്ടും ആരംഭിച്ചുവെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. ബോട്ടിൽ ആളെ കയറ്റുന്നിടത്ത് എത്ര പേരെ കയറ്റാൻ സാധിക്കും എന്ന് എഴുതി വെക്കണമെന്ന് കോടതി നിർദേശിച്ചു. കേസിൽ അഡ്വ.വി എം ശ്യാംകുമാറിനെ അമിക്കസ് ക്യൂറിയായി ഹൈക്കോടതി നിയോഗിച്ചു.

