ജി 20 ഉച്ചകോടിക്കിടെ ബൈഡന്‍-ഷി കൂടിക്കാഴ്ച

ബാലി: ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമ്പത്തിക, സുരക്ഷാ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനിടെ യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ടു വര്‍ഷം മുമ്പ് ബൈഡന്‍ യു.എസ്. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം ഇതാദ്യമായാണ് ഇരുവരും നേരില്‍ കാണുന്നത്. ജി 20 ഉച്ചകോടിക്കായി ഇന്തോനീഷ്യയില്‍ എത്തിയ ഇരുവരും ബാലിയിലെ ആഡംബര ഹോട്ടലില്‍ ഹസ്തദാനത്തോടെ പരസ്പരം അഭിവാദ്യംചെയ്തു. തുടര്‍ന്ന് ഇരുരാജ്യങ്ങളിലെയും ഉന്നതതല സംഘങ്ങള്‍ ഉള്‍പ്പെട്ട ചര്‍ച്ചയും നടന്നു.

അഭിപ്രായവ്യത്യാസങ്ങള്‍ െകെകാര്യംചെയ്യാനും പരസ്പരധാരണയുടെ മേഖലകള്‍ കണ്ടെത്താനും തനിക്കും ഷി ചിന്‍പിങ്ങിനും ഉത്തരവാദിത്തമുണ്ടെന്നു ബൈഡന്‍ പറഞ്ഞു. ബന്ധം കൂടുതല്‍ ശക്തമാകുമെന്നാണു പ്രതീക്ഷയെന്നും തുറന്ന, ആഴത്തിലുള്ള ചര്‍ച്ചകള്‍ക്കു തയാറാണെന്നും ഷി പറഞ്ഞു. ഇരുവരും സ്വന്തം രാജ്യങ്ങളില്‍ കൂടുതല്‍ ശക്തരായതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളരെക്കുറച്ചു തെറ്റിദ്ധാരണകളേ ഉള്ളുവെന്നു നേരത്തെ കംബോഡിയയില്‍ ബൈഡന്‍ പറഞ്ഞിരുന്നു. തര്‍ക്കമേഖലകളും അടുത്ത രണ്ടുവര്‍ഷം രണ്ടുരാജ്യങ്ങള്‍ക്കും ഏറ്റവും പ്രധാനമായ സംഗതികളും ചര്‍ച്ചചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.

അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഊന്നല്‍ നല്‍കാതെയായിരുന്നു െവെറ്റ്ഹൗസ് ഉദ്യോഗസ്ഥരുടെയും പ്രതികരണം. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യസുരക്ഷ തുടങ്ങിയ വെല്ലുവിളികളെ ഒന്നിച്ചുനേരിടാനാകുമെന്നും വെറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.അതേ സമയം, ആഗോളസ്വാധീനം ശക്തമാക്കാന്‍ മത്സരിക്കുന്ന യു.എസും ചൈനയും തമ്മില്‍ നിരവധി വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുകയാണ്.

തയ്‌വാനിലും ഹോങ്‌കോങ്ങിലും ചൈന ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും ഉയ്ഗര്‍ ജനതയോടും മറ്റു വംശീയ ന്യൂനപക്ഷങ്ങളോടും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് കാട്ടുന്നതെന്നും യു.എസ്. നിരന്തരം ആരോപിക്കുന്നുണ്ട്. തയ്‌വാനെച്ചൊല്ലിയുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയാണ്. എന്നാല്‍, തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ യു.എസ്. ഇടപെടേണ്ടെന്നാണ് ചൈനയുടെ നിലപാട്.

Share
അഭിപ്രായം എഴുതാം