തൃശൂർ : മോഷണകുറ്റം ആരോപിച്ച് അനാഥാലയത്തിലെ 15കാരനെ വൈദികൻ തല്ലിച്ചതച്ചു. തൃശ്ശൂർ ദിവ്യ ഹൃദയാശ്രമത്തിലെ ഫാ. സുശീലാണ് പതിനഞ്ചുകാരനെ മർദിച്ചത്. സ്കൂൾ ബസ്സിലെ ആയയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഫാദർ സുശീൽ പതിനഞ്ചുകാരനെ മർദ്ദിച്ചത്. 2022 സെപ്തംബർ 30ന് രാത്രിയാണ് പീച്ചി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വൈദികൻ മർദ്ദിച്ചത്. സംഭവത്തിൽ ഒല്ലൂർ പൊലീസ് കേസ് എടുത്തു.
തല്ലുകൊണ്ട് പേടിച്ച് അനാഥാലയത്തിന് പുറത്തേക്ക് ഓടിയ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വൈദികന്റെ ക്രൂര മർദ്ദനം പുറത്തുവന്നത്. പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈ കാലുകളിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ട്.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ഒല്ലൂർ പൊലീസ് ഫാദർ സുശീലിനെതിരെ ബാലനീതി വകുപ്പ് പ്രകാരം കേസെടുത്തു. മാതാപിതാക്കളുടെ മരണത്തെ തുടർന്ന് 2018 മുതൽ പീച്ചിയിലെ ദിവ്യ അനാഥാലയത്തിലാണ് വിദ്യാർത്ഥി താമസിക്കുന്നത്

