ആർ.വെങ്കിട്ടരമണി ഇന്ത്യയുടെ പുതിയ അറ്റോർണി ജനറൽ

ന്യൂഡൽഹി∙ മുതിർന്ന അഭിഭാഷകൻ ആർ.വെങ്കിട്ടരമണി ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലാകും. മൂന്നുവർഷത്തേക്കാണ് നിയമനം. നിയമന ഉത്തരവ് കേന്ദ്ര നിയമ മന്ത്രാലയം പുറപ്പെടുവിച്ചു. കെ.കെ.വേണുഗോപാലിന് പകരമായാണ് വെങ്കിട്ടരമണിയെ നിയമിച്ചത്. നിലവിലെ എജി വേണുഗോപാലിന്റെ കാലാവധി 2022 സെപ്റ്റംബർ 30ന് അവസാനിക്കും.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ കെ.കെ.വേണുഗോപാൽ 2017 ജൂലൈയിലാണ് പദവിയേറ്റെടുത്തത്. 2022 ൽ ഇനി തുടരുന്നില്ലെന്ന് വേണുഗോപാൽ കേന്ദ്ര സർക്കാരിനെ അറിയിച്ചതോടെ മുകുൾ റോഹത്ഗിയോട് സ്ഥാനം ഏറ്റെടുക്കാൻ സർക്കാർ നിർദേശിച്ചു. 2014–17 കാലത്ത് റോഹത്ഗി എജിയായിരുന്നു. എന്നാൽ റോഹത്ഗിയും പിന്മാറിയതോടെ മൂന്നു മാസത്തേക്കു കൂടി തൽസ്ഥാനത്തു തുടരാൻ കെ.കെ.വേണുഗോപാലിനോട് ജൂൺ 29 ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് വെങ്കിട്ടരമണിയിലേക്ക് എജി സ്ഥാനം എത്തിയത്

1950 ഏപ്രിൽ 13ന് പുതുച്ചേരിയിലാണ് വെങ്കിട്ടരമണിയുടെ ജനനം. 1977ൽ തമിഴ്നാട്ടിലെ ബാർ കൗൺസിലിൽ അഭിഭാഷകനായി റജിസ്റ്റർ ചെയ്തു. 1979 ൽ സുപ്രീം കോടതിയിൽ എത്തി. 1997ൽ സുപ്രീം കോടതി അദ്ദേഹത്തെ മുതിർന്ന അഭിഭാഷകനായി നിയമിച്ചു. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനെയും വിവിധ സംസ്ഥാന സർക്കാരുകളെയും പ്രതിനിധീകരിച്ച് ഹാജരായിട്ടുണ്ട്. 2010ലും 2013ലും ലോ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അംഗമായി പ്രവർത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →