കോഴിക്കോട്: കോഴിക്കോട് പോപ്പുലർ ഫ്രണ്ട് റാലിയിലെ അഫ്സൽ ഖാസിമിയുടെ പ്രസംഗത്തിനെതിരെ കെ എം ഷാജി. പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ വിവാദ പ്രസംഗത്തിനെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തിയിരുന്നു. ശത്രുക്കൾക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്സൽ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സമസ്ത നേതാക്കൾ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ലീഗ് നേതാവ് ഷാജിയും രംഗത്തെത്തിയത്.
2022 സെപിതംബർ 18 ഞായറാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവായ അഫ്സൽ ഖാസിമിയുടെ വിവാദ പ്രസംഗം. കൊലപാതകങ്ങളെയും അക്രമങ്ങളെയും ന്യായീകരിക്കാൻ പ്രവാചക ചരിത്രം വളച്ചൊടിച്ചെന്നും കെ എം ഷാജി വ്യക്തമാക്കി. ഫാസിസ്റ്റുകൾക്ക് എന്തിനാണ് മരുന്നിട്ടു കൊടുക്കുന്നത്. മതത്തിന്റെ പേര് പറഞ്ഞു വരുന്ന ആർഎസ്എസിനെയും എസ്ഡിപിഐ യെയും ഒരുപോലെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാംമത വിശ്വാസികൾക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കണമെന്നും വേണ്ടിവന്നാൽ രക്തസാക്ഷിത്വം വരിക്കണമെന്നുമെല്ലാമായിരുന്നു ഹദീസിനെ ഉദ്ദരിച്ചുകൊണ്ട് ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ നേതാവ് കൂടിയായ അഫ്സൽ ഖാസിമിയുടെ പ്രസംഗം. എന്നാൽ ഹദീസിനെ വളച്ചൊടിച്ച് അവതരിപ്പിച്ച് ഇസ്ലാം മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തിയാണിതെന്ന വിമർശനവുമായി ഇരു വിഭാഗം സമസ്ത നേതാക്കളും രംഗത്തെത്തി.
അക്രമികളെ സൗമ്യതയിലും സഹിഷ്ണുതയിലും ക്ഷമയിലും കീഴ്പ്പെടുത്തണമെന്ന ഹദീസിലെ ആശയത്തെ അഫ്സൽ ഖാസിമി വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. പ്രവാചക ചരിത്രം മുഴുവൻ പറയാതെ അണികളിൽ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ടിൻറേതെന്നായിരുന്നു എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂരിൻറെ വിമർശനം. വൈകാരികതയും തീവ്ര ചിന്തയും ഇളക്കി വിടുന്ന പോപ്പൂലർ ഫ്രണ്ടിന് പ്രവാചകൻറെ ചരിത്രം മുഴുവൻ വേണ്ട.സഹിഷ്ണുതയുടെ കഥയല്ല ഇവർക്ക് വേണ്ടത്. തീവ്ര സംഘങ്ങളുടെ ശൈലി ഇതാണെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു. സംഘടന വളർത്താൻ വേണ്ടി ചിലർ ഹദീസ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് കേരള മുസ്ലീം ജമാ അത്ത് സെക്രട്ടറി പേരോട് അബ്ദു റഹ്മാൻ സഖാഫിയും പറഞ്ഞു




