തിരുവനന്തപുരം : പറമ്പിക്കുളം കേരളത്തിൽ നിന്നുളള സാങ്കേതിക വിദഗ്ദ്ധരുടെ സംഘം സന്ദർശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട് ജലവിഭവ മന്ത്രി അടങ്ങുന്ന സംഘത്തോടൊപ്പം കേരളത്തിന്റെ ഉദ്യോഗസ്ഥരുടെ സംഘവും ചേരും. ഇവർ ആവശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകും. തുടർന്ന് തമിഴ്‌നാടിന് കത്തയ്ക്കാനാണ് തീരുമാനം.
അണക്കെട്ടിൽ നിന്ന് പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് സെക്കൻഡിൽ 15200 ക്യൂസെക്സ് ആയി കുറഞ്ഞിട്ടുണ്ട്. . ഇത് അപകടരമല്ല. വൈദ്യുതി ഉത്പാദനത്തിനുള്ള ജലം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കെഎസ്ഇബിക്ക് ധനനഷ്ടം സംഭവിക്കും. മാസങ്ങൾക്കു മുമ്പ് പറമ്പിക്കുളവും തൂണക്കടവും ഒരുമിച്ചു തുറന്നു സെക്കൻഡിൽ 32000 ക്യുസെക്സ് വരെ ജലം പുറത്തു വിട്ടിരുന്നു. അപ്പോഴും അപകടകരമായ രീതിയിൽ വെള്ളം ഉയർന്നിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ അണക്കെട്ടുകൾ മൺസൂണിനു മുൻപു തന്നെ സാങ്കേതിക വിദഗ്ധരുടെ സംഘം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ഡാമുകളുടെ ഷട്ടറുകളുടെ അവസ്ഥയിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി




