തൃശൂർ: അപകട ഇൻഷുറൻസ് തുക നിക്ഷേപിച്ച യുവാവിനോടും കരുവന്നൂർ സഹകരണ ബാങ്കിന്റെ ക്രൂരത. ഒരു കാൽ നഷ്ടപ്പെട്ട മാപ്രാണം സ്വദേശി ഷിജുവിന് കൃത്രിമ കാൽ മാറ്റിവയ്ക്കാൻ ബാങ്ക് പണം നൽകിയില്ല. ചിട്ടി പിടിച്ച പതിനെട്ട് ലക്ഷം ബാങ്കിലിട്ട വേലായുധന് വീടുപണിക്ക് നൽകിയത് അയ്യായിരം രൂപ മാത്രമാണ്.
ഏഴ് കൊല്ലം കുവൈറ്റിൽ ജോലി ചെയ്ത മാപ്രാണം സ്വദേശി ഷിജു അപകടത്തെത്തുടർന്ന് ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇൻഷുറൻസായി കിട്ടിയ പതിനഞ്ച് ലക്ഷം രൂപയാണ് ചികിത്സയ്ക്കും ജീവിതച്ചിലവിനും കണക്കാക്കി കരുവന്നൂർ സഹകരണ ബാങ്കിനെ ഏൽപ്പിച്ചത്. കൃത്രിമ കാല് മാറ്റിവയ്ക്കുന്നതിന് ഒന്നര ലക്ഷം വേണമായിരുന്നു. ബാങ്കിനെ സമീപിച്ചപ്പോൾ കിട്ടിയ മറുപടി വേദനപ്പിക്കുന്നതാണെന്ന് ഷിജു പറയുന്നു.
കഴിഞ്ഞ ദിവസം മരിച്ച ഫിലോമിനയോടൊപ്പം ആരോഗ്യ വകുപ്പിൽ ജീവനക്കാരനായിരുന്നു വേലായുധൻ. വിരമിച്ച ശേഷം ഓട്ടോ റിക്ഷാ ഓടിക്കാൻ തുടങ്ങി. ചിട്ടിപിടിച്ചതും ഓട്ടോ ഓടിക്കുന്നതിൽ നിന്നു മിച്ചം പിടിച്ചതും ചേർത്ത് പതിനെട്ട് ലക്ഷമാണ് കരുവന്നൂരിലിട്ടത്. വീടൊന്ന് പുതുക്കിപ്പണിയാൻ ബാങ്കിനോട് കാശു ചോദിച്ചപ്പോൾ നൽകിയത് അയ്യായിരം രൂപമാത്രമാണ്. മറ്റൊരു ബാങ്കിൽ നിന്ന് ലോണെടുത്താണിപ്പോൾ വേലായുധൻ വീട് പണിയുന്നത്. ഈ ലോണടയ്ക്കാൻ ആവതില്ലാത്ത കാലത്തും ഓട്ടോ ഓടിക്കുന്നു വേലായുധൻ.