ഇടുക്കി : ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. സിംഗുകണ്ടത്തിന് സമീപം താമസിക്കുന്ന കൃപാസനം വീട്ടിൽ ബാബു (57) എന്ന തമിഴ് കര്‍ഷക തൊഴിലാളിയാണ് 30.03.2022 ബുധനാഴ്‌ച രാവിലെ 6.30ഓടെ വീട്ടുമുറ്റത്തുവച്ച് കൊല്ലപ്പെട്ടത്. ഉറക്കമുണര്‍ന്ന് മൂത്രമൊഴിക്കാനായി മുറ്റത്തേക്കിറങ്ങിയ ബാബുവിനെകണ്ട ആന ഓടി വന്ന് ആക്രമിക്കുകയായിരുന്നു. ആനയുടെ അലര്‍ച്ച കേട്ടാണ് വീട്ടിലുളളവര്‍ അപകടം മനസിലാക്കിയത്. കൊല്ലപ്പെട്ട ബാബുവിന് ഭാര്യയും രണ്ടുമക്കളുമുണ്ട്.
ചിന്നക്കനാല്‍ പ്രദേശത്ത് കാട്ടാനശല്യം വര്‍ദ്ധിച്ചുവരികയാണ് .സംരക്ഷണ നടപടികള്‍ യാതൊന്നും ഇല്ല. എന്നാല്‍ ആനയെ ഈ പ്രദേശത്തുതന്നെ ആകര്‍ഷിച്ചുനിര്‍ത്തുവാന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് മനഃപൂര്‍വം ചെയ്യുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ റവന്യൂ ഭൂമിയിലും ആദിവാസി പട്ടയ ഭൂമിയിലും തീയിട്ട് പുല്ല് കത്തിക്കുകയും അങ്ങനെ വേനലാകുന്നതോടെ ഇളംപുല്ല് തളിര്‍ത്തുവരാന്‍ ഇടയാക്കുകയും ചെയ്യുന്നതായി ആണ് നാട്ടുകാര്‍ പറഞ്ഞത്. തളിര്‍ത്തുവരുന്ന മേച്ചില്‍ പുല്ലിന്‍റെ ഇളം മധുരം ഇഷ്ടമായതിനാല്‍ ആനകള്‍ ഈ പ്രദേശത്തേക്ക് വരാനിടയാകുന്നു. ആനത്താരയും ആനപാര്‍ക്കും നടപ്പാക്കി കൃഷിക്കാരുടെ ഭൂമി വനഭൂമിയാക്കാനുളള ലക്ഷ്യമാണ് ഈ ദ്രോഹ നടപടിക്ക് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

