ന്യൂഡൽഹി: പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം യുവാക്കളുടേതിന് സമമായി, 18 ൽ നിന്ന് 21 വയസ്സായി ഉയർത്താനുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച പാസാക്കി. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹപ്രായം ഉയർത്തുന്ന കാര്യം പ്രഖ്യാപിച്ചത്. അതിനു ഒരു വർഷത്തിനു ശേഷമാണ് തീരുമാനം.
മന്ത്രിസഭയുടെ അംഗീകരിച്ചതിനെ തുടർന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിൽ സർക്കാർ ഭേദഗതി കൊണ്ടുവരുമെന്നും തത്ഫലമായി പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നുമാണ് സൂചന.
“മാതൃത്വത്തിന്റെ പ്രായം, മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെ ആവശ്യകതകൾ, പോഷകാഹാരം മെച്ചപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ” തുടങ്ങിയവ പരിശോധിക്കുന്നതിനായി രൂപീകരിച്ച ജയ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ടാസ്‌ക് ഫോഴ്‌സ് 2020 ഡിസംബറിൽ നിതി ആയോഗിന് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരമുള്ള കണക്കനുസരിച്ച്, മൊത്തം പ്രത്യുത്പാദന നിരക്ക് 2.1 എന്നതിൽ നിന്നും ഇന്ത്യ ആദ്യമായി 2.0 എന്ന നിരക്ക് കൈവരിച്ചു, ഇത് വരും വർഷങ്ങളിൽ ജനസംഖ്യാ വിസ്ഫോടനത്തിന് സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നതാണ്. ശൈശവ വിവാഹങ്ങൾ 2015-16 ൽ 27 ശതമാനം ആയിരുന്നതിൽ നിന്ന് 2019-21 ൽ 23 ശതമാനമായി കുറഞ്ഞുവെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു.



