വിസ്മയ കേസ് : പ്രതി കിരൺ കുമാറിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ദില്ലി: വിസ്മയ കേസിൽ വിചാരണ ആരംഭിച്ച സാഹചര്യത്തിൽ നിരപരാധിത്തം തെളിയിക്കാനുള്ള രേഖകൾ ശേഖരിക്കാനും അഭിഭാഷകർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതി പ്രതി കിരൺ കുമാർ സുപ്രീം കോടതിയെ സമീപിച്ചു. കിരൺ കുമാറിന്റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു.

2021 ഒക്ടോബർ എട്ടിന് കിരൺ കുമാറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. 105 ദിവസതിലേറെ ആയി ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യം ഇല്ലെന്നുമായിരുന്നു പ്രതിയുടെ വാദം. വിസ്‌മയ ടിക് ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

വിസ്‌മയയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌തത് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു എന്നും കിരൺ കോടതിയിൽ വാദിച്ചു. എന്നാൽ, കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

സ്ത്രീധന പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് കുരുക്കായത് വാട്ട്സ്ആപ്പ് വഴി വിസ്മയ നടത്തിയ ചാറ്റുകളാണ്. പ്രതി കിരൺ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിൻറെ സാക്ഷ്യമാണ് പൊലീസ് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ. പ്രതി കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെടുന്ന ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

2021 ജൂണിലാണ് പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കേരള മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ പിന്നാലെ സർക്കാർ പിരിച്ചുവിട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →