ന്യൂഡൽഹി: അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്താനും സൈനികരെ സന്ദർശിക്കാനുമൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജസ്ഥാനിലെ ഇന്ത്യ -പാക് അതിർത്തിയിലെ ബിഎസ്എഫ് ബോർഡർ ഔട്ട്‌പോസ്റ്റിൽ ഒരു ദിവസം തങ്ങുന്ന അദ്ദേഹം നൈറ്റ്’ പട്രോളിങ് ഉൾപ്പെടെ നേരിട്ട് വിലയിരുത്തും. ഡിസംബർ നാലിനും അഞ്ചിനുമാണ് അമിത് ഷായുടെ സന്ദർശനം.
ഡിസംബർ നാലിന് ജെയ്‌സാൽമറിലെത്തുന്ന അദ്ദേഹം ബിഎസ്എഫ് സൈനികരുമായി സംവദിക്കും. ബിഎസ്എഫിന്റെ നൈറ്റ് പട്രോളിങ് അടക്കം അദ്ദേഹം നേരിട്ട് പരിശോധിക്കും. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയിലെ സുരക്ഷ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഡിസംബർ അഞ്ചിന് രാവിലെ ബിഎസ്എഫിന്റെ റെയ്‌സിങ് ഡേ പരിപാടിയിൽ പങ്കെടുത്ത ശേഷമാകും അദ്ദേഹം മടങ്ങുക. അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമങ്ങളും ആയുധക്കടത്തും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷ വിലയിരുത്താൻ അദ്ദേഹം നേരിട്ടെത്തുന്നത്.

