സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ടാന്‍സാനിയയില്‍നിന്നുള്ള ഇംഗ്ലീഷ് നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍ണയ്ക്ക്. 1994-ല്‍ പുറത്തിറങ്ങിയ പാരെഡെസാണ് ബ്രിട്ടനില്‍ സ്ഥിരതാമസക്കാരനായ ഗുര്‍ണയുടെ (73) വിഖ്യാതകൃതി. പാരെഡെസ് 2005-ലെ ബുക്കര്‍ പ്രൈസിനും െവെറ്റ്ബ്രെഡ് പുരസ്‌കാരത്തിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഗുര്‍ണയുടെ കൃതികളിലെ കൊളോണിയലിസത്തോടും അഭയാര്‍ഥികളുടെ ജീവിതത്തോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമായതെന്ന് നൊബേല്‍ കമ്മിറ്റി (സാഹിത്യം) ജൂറി ചെയര്‍മാന്‍ ആന്‍ഡേഴ്സ് ഒല്‍സണ്‍ അഭിപ്രായപ്പെട്ടു.
ടാന്‍സാനിയയുടെ ഭാഗമായ സാന്‍സിബാര്‍ ദ്വീപില്‍ 1948-നാണ് ഗുര്‍ണയുടെ ജനനം. 20-ാം വയസില്‍ അഭയാര്‍ഥിയായി ബ്രിട്ടനിലെത്തി. യൂണിവേഴ്സിറ്റി ഓഫ് കെന്റിലെ പോസ്റ്റ്-കൊളോണിയല്‍ സാഹിത്യ വിഭാഗത്തില്‍ പ്രഫസറായിരുന്ന ഗുര്‍ണ അടുത്തിടെയാണ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ചത്.21-ാം വയസില്‍ ആരംഭിച്ച സാഹിത്യ രചനകളില്‍ 10 നോവലുകളും നിരവധി ചെറുകഥകളും പിറന്നു. അഭയാര്‍ഥികള്‍ നേരിടുന്ന വിവേചനങ്ങളും അവരുടെ കഷ്ടതകളും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. 1990-കളില്‍ കിഴക്കന്‍ ആഫ്രിക്കയില്‍ നടത്തിയ ഗവേഷണ യാത്രയാണ് ഗുര്‍ണയിലെ എഴുത്തുകാരനു വഴിത്തിരിവായത്. മെമ്മറി ഓഫ് ഡിപ്പാര്‍ച്ചര്‍, പില്‍ഗ്രിംസ് വേ, ദോട്ടി, അഡ്മിയറിങ് െസെലന്‍സ്, െബെ ദി സീ, ഡെസേര്‍ഷന്‍, ദി ലാസ്റ്റ് ഗിഫ്റ്റ്, ഗ്രേവല്‍ ഹേര്‍ട്ട് എന്നിവയാണ് മറ്റു നോവലുകള്‍.

