മലപ്പുറം: എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്‍ലിയെ നീക്കി. പി കെ നവാസിന് എതിരായ പരാതിക്ക് പിന്നിൽ ഫാത്തിമ തഹ്‍ലിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര അച്ചടക്ക ലംഘനം ഫാത്തിമ നടത്തിയെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. വനിതാ കമ്മീഷന് പരാതി നൽകിയ മുൻ ഹരിത ഭാരവാഹികൾക്ക് തഹ്‍ലിയ പിന്തുണ നൽകിയിരുന്നു. ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്‍ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. എന്നാൽ പാർട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്‍ലി പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഇന്നലെ ലീഗ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡന്‍റും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു. പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്