പാനൂർ: ടെലിഫിലിം ഷൂട്ടിങ്ങിനിടയിൽ ദേഹാസ്വാസ്ഥ്യം കാരണം തെങ്ങിൻ മുകളിൽ കുടുങ്ങിയ ക്യാമറാമാനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു.അവശനിലയിലായ വിഡിയോഗ്രഫർ ചെറ്റക്കണ്ടിയിലെ പ്രേംജിത്തിനെയാണ് പാനൂർ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചത്.
മൊകേരി കൂരാറ ആറ്റുപുറം പുഴക്കരയിൽ 08/0/21 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കള്ളുചെത്ത് ജോലി ഷൂട്ടുചെയ്യുന്നതിനിടയിൽ രക്തസമ്മർദ്ദത്തിൽ വ്യതിയാനമുണ്ടായിതിനെ തുടർന്ന് മുകളിൽ കുടുങ്ങുകയായിരുന്നു.
അഭിനേതാവ് ഗംഗാധരൻ യഥാർഥ കള്ളുചെത്തുതൊഴിലാളിയതിനാൽ പ്രേംജിത്തിനെ തെങ്ങിൻ മണ്ടയിൽ താങ്ങിനിർത്തിയതു കാരണം വലിയ അപകടം ഒഴിവായി.
ഷൂട്ടിങ് ടീമിലുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് അസി.സ്റ്റേഷൻ ഓഫിസർ സി.എം.കമലാക്ഷന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയിലെ കെ.ദിവുകുമാർ, എം.കെ. ജിഷാദ് എന്നിവർ തെങ്ങിൽ കയറി വലയിൽ കുരുക്കി സുരക്ഷിതമായി താഴെ എത്തിച്ചു. അഗ്നിരക്ഷാ സേനയിലെ വി.കെ.സുരേഷ്, എം.കെ.രഞ്ജിത്ത്, എ.കെ. സരൂൺ ലാൽ, കെ.അഖിൽ, പി.ദിനേശൻ എന്നിവർ നേതൃത്വം നൽകി.

