കോഴിക്കോട്: വടകര ഏറാമലയിൽ ആർഎംപി പ്രവർത്തകന്റെ വീടിനു നേരെ അക്രമം. ഏറാമല പഞ്ചായത്ത് മെമ്പർ ജി രതീഷിന്റെ വീടിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. 28/07/21 ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
അക്രമികൾ വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് ആർഎംപി ഉയർത്തുന്ന ആരോപണം.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണുവിനേയും ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ നന്ദുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്തും വന്നിരുന്നു. അഭിനന്ദിനെ മൃഗീയമായി വകവരുത്തുമെന്നാണ് കത്തിലെ പ്രധാന പരാമര്‍ശം.
റെഡ് ആര്‍മി കണ്ണൂര്‍ പി ജെ ബോയ്സിന്റെ പേരിലായിരുന്നു കത്ത്. എന്‍ വേണുവിനെ അഭിസംബോധന ചെയ്തുള്ള കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. 2012 ല്‍ ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുന്‍പും സമാനമായ ഭീഷണികള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു.



