കൊല്ലം: എന്‍സിപി നേതാവിനെതിരായ പീഡന പരാതി ഒതുക്കാന്‍ മന്ത്രി ഏകെ ശശീന്ദ്രന്‍ ഇടപെട്ടതായി ആരോപണം. യുവതിയെ കടന്ന് പിടിച്ച സംഭവം നല്ല നിലയില്‍ തീര്‍ക്കണം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. അതിക്രമത്തിന് ഇരയായ യുവതിയുടെ പിതാവിനോടാണ് മന്ത്രി ഇക്കാര്യം ഉന്നയിക്കുന്നത്. ഇതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഒരു പ്രമുഖ മലയാളം ചാനലാണ് വാര്‍ത്ത പുറത്ത് വിട്ടത്.
എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരന്‍, രാജീവ് എന്നിവര്‍ക്കെതിരായ ആരോപണത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. കൊല്ലം കുണ്ടറ സ്വദേശികളാണ് പരാതിക്കാരിയും ആരോപണ വിധേയരും.
കൊല്ലത്തെ പ്രാദേശിക എന്‍സിപി നേതാവിന്റെ മകളാണ് പരാതിക്കാരി. യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രന്‍ വിളിച്ചത്. പാര്‍ട്ടി അംഗങ്ങള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രയാസമില്ലാത്ത രീതിയില്‍ തീര്‍ക്കണം. അത് വിവാദമാക്കേണ്ടതില്ല എന്നാണ് മന്ത്രിയുടെ ആവശ്യം. മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് ഒതുക്കി തീര്‍ക്കണമെന്നാണോ പറയുന്നത് എന്ന് പിതാവ് ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട് സംഭാഷണത്തില്‍.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി. പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ഇയാൾ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയം നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് യുവതിയുടെ അച്ഛനോട് മന്ത്രിയുടെ ആവശ്യം. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ ഫെയ്ക്ക് ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.




