തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ഉദ്‌പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ കമ്പനിയുടെ ശാഖ തുറക്കാനാവുമോയെന്ന് പരിശോധിച്ചുവരികയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനാവുമോയെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായുളള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സിലെ ശാസ്‌ത്രജ്ഞര്‍ കോവിഡ് ചികിത്സക്കായി ഒരു മരുന്ന് നിര്‍മ്മിച്ചിട്ടുണ്ട്. കോവിഡ് വൈറസ് ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റിവൈറല്‍ മരുന്നായ ഇതിന് ഡ്രഗ്‌കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളുടെ ഓക്‌സിജന്‍ ആശ്രയത്വം കുറക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മരുന്നിന്റെ 50,000 ഡോസ് ഓര്‍ഡര്‍ നല്‌കിയിട്ടുളളതായും മുഖ്യമന്ത്രി അറിയിച്ചു.

