ബംഗാളില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു, മമത സി.ബി.ഐയുടെ ഓഫീസില്‍

കൊല്‍ക്കത്ത: ബംഗാളില്‍ നാരദ കൈക്കൂലി കേസില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ 17/05/21 തിങ്കളാഴ്ച ഉച്ചയോടെ സി.ബി.ഐയുടെ ഓഫീസിലെത്തി മുഖ്യമന്ത്രി മമതാ ബാനര്‍ജി. രണ്ട് മന്ത്രിമാരെ കൂടാതെ അറസ്റ്റിലായവരില്‍ ഒരു എം.എല്‍.എയുമുണ്ട്.

മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, മദന്‍ മിത്ര എം.എല്‍.എ, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ ഇപ്പോള്‍ സി.ബി.ഐ ഓഫീസിലാണുള്ളത്.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഫിര്‍ഹാദ് ഹക്കീമിനെ വീട്ടില്‍ നിന്ന് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നാല് പേര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ സി.ബി.ഐക്ക് അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. ഇവര്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കസ്റ്റഡി ആവശ്യപ്പെട്ടേക്കും.

2014ല്‍ ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എം.പി.മാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എം.എല്‍.എക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ നാരദ ന്യൂസ് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭവം വന്‍ രാഷ്ട്രീയ വിവാദമാകുകയും ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →