ന്യൂഡൽഹി: കോവിഡിനെ തുടർന്ന് കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യക്ക് ഓക്സിജൻ നൽകാൻ 40ഓളം രാജ്യങ്ങൾ സന്നദ്ധമായെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ശ്രിങ്കല. ഏകദേശം 550 ഓക്സിജൻ ജനറേറ്റിങ് പ്ലാൻറുകൾ, 4000 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 10,000 ഓക്സിജൻ സിലിണ്ടറുകൾ എന്നിവ വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം 30/04/21 വെള്ളിയാഴ്ച പറഞ്ഞു.
ഓക്സിജൻ ഇറക്കുമതിക്കാണ് ഇപ്പോൾ രാജ്യം പ്രാധാന്യം നൽകുന്നത്. വികസിത രാജ്യങ്ങൾ മാത്രമല്ല മൗറീഷ്യസ്, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ ചെറിയ രാജ്യങ്ങളും ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്തു. കോവിഡ് പ്രതിരോധത്തിനുള്ള ഉപകരണങ്ങളുമായി ഫ്രാൻസിൽ നിന്ന് 01/05/21 ശനിയാഴ്ച വിമാനമെത്തുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസിൽ നിന്ന് കൂടുതൽ വിമാനങ്ങൾ സഹായമെത്തിക്കും. ഈജിപ്തിൽ നിന്ന് നാല് ലക്ഷം യൂണിറ്റ് റെംഡെസിവിർ മരുന്നെത്തിക്കും. യു.എ.ഇ, ബംഗ്ലാദേശ് ഉസ്ബെക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നും മരുന്നെത്തിക്കും. നിലവിൽ 67,000 യൂണിറ്റ് റെംഡെസിവിർ മരുന്നാണ് രാജ്യത്ത് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. എന്നാൽ, രണ്ട് മുതൽ മൂന്ന് ലക്ഷം യൂണിറ്റ് വരെ ആവശ്യമാണ്.

