ഒരേ വാക്സിന് പല വില വന്നതിൻ്റെ യുക്തിയെന്തെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് വാക്സിൻ്റെ വിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി സുപ്രീം കോടതി. ഒരേ കൊവിഡ് വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

രാജ്യം ഒരു പ്രതിസന്ധിയിലാണെന്നും ഈ സമയത്ത് കോടതിക്ക് മൂകസാക്ഷിയായിരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് സ്വമേധയാ എടുത്ത കേസ് 27/04/21 ചൊവ്വാഴ്ച പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് വാക്‌സിന് വ്യത്യസ്ത വില ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഒരേ വാക്‌സിന് രാജ്യത്ത് മൂന്ന് വില എന്ന നയമാണ് നിലവിലുള്ളത്. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കോവിഷീല്‍ഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് നല്‍കുന്നത്. കൊവാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് 600 രൂപയ്ക്ക് ലഭിക്കുമ്പോള്‍ സ്വകാര്യ ആശുപത്രികള്‍ 1200 രൂപവരെ നല്‍കേണ്ടി വരും. ഈ വിലനിരക്കിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയര്‍ന്നിരുന്നു.

Share
അഭിപ്രായം എഴുതാം