ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് അതിതീവ്ര വ്യാപനം നടക്കവെ പിന്തുണയറിയിച്ച് കൊണ്ട് ലോക രാജ്യങ്ങള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണാണ് ഒടുവിലായി ഇന്ത്യക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
‘ കൊവിഡ് രണ്ടാം ഘട്ട വ്യാപനം നേരിടുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഞങ്ങള്‍ ഐക്യധാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ് നിങ്ങളോടൊപ്പമുണ്ട്. ഞങ്ങള്‍ സഹായം എത്തിക്കാന്‍ തയ്യാറാണ്,’ 23/04/21 വെളളിയാഴ്ച മാക്രോണ്‍ ട്വീറ്റ് ചെയ്തു.
ഫ്രാന്‍സും ഇന്ത്യയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് അടുത്ത വര്‍ഷങ്ങളിലായി നിലനില്‍ക്കുന്നത്. പ്രതിരോധം, ആരോഗ്യ മേഖല തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളുണ്ട്.
നേരത്തെ ഇന്ത്യക്കാവശ്യമായ ഓക്‌സിജനും റെംഡെസിവര്‍ മരുന്നും എത്തിക്കുമെന്ന് റഷ്യന്‍ സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. 4 ലക്ഷത്തോളം റെംഡെസിവര്‍ മരുന്നുകളാണ് റഷ്യയില്‍ നിന്നും എത്തുന്നത്. ഒപ്പം ഓക്സിജന്‍ സിലിണ്ടറുകളും കപ്പല്‍ വഴി ഇന്ത്യയിലെത്തും. 15 ദിവസത്തിനുള്ളില്‍ ഇവ ഇന്ത്യയിലെത്തുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
റഷ്യയോടൊപ്പം ചൈനയും ഇന്ത്യക്ക് സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ അപകട സാഹചര്യം കണക്കിലെടുത്ത് ഓക്സിജന്‍ നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ ഓക്സിജന്‍ ഇറക്കുമതിക്ക് ചൈനയെ അല്ല ഇന്ത്യ പരിഗണിക്കുന്നതെന്നും മറ്റ രാജ്യങ്ങളെയാണ് ഇതിനായി പരിഗണിക്കുന്നതെന്നുമാണ് ചൈന പറയുന്നത്.

