കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടന്ന് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീണ്ടും കെഎം ഷാജിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നത്.റെയ്ഡ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
റെയ്ഡ് കഴിഞ്ഞയുടന്‍ ഷാജി പറഞ്ഞത്, പണത്തിന്റെ രേഖകള്‍ കയ്യിലുണ്ടെന്നാണ്. എന്നാല്‍, രേഖകള്‍ കയ്യിലുണ്ടെങ്കില്‍ എന്തുകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും അത് ഹാജരാക്കിയില്ല എന്ന് വിജിലന്‍സ് ചോദിക്കുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടിസ് നല്കാന് പോലും അദ്ദേഹത്തെ കണ്ടുകിട്ടുന്നില്ല എന്നും വിജിലന്‍സ് പറയുന്നു.
കണ്ണൂരിലെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പണത്തിനൊപ്പം വിദേശ കറന്‍സിയും 535 ഗ്രാം സ്വര്‍ണം, 77 രേഖകള്‍ എന്നിവ കൂടി പിടിച്ചെടുത്തിരുന്നു.
ഒന്നര ദിവസത്തിലേറെ നീണ്ട പരിശോധനയാണ് ഷാജിയുടെ വീടുകളിൽ നടത്തിയത്. കോഴിക്കോട്ടെ പരിശോധന 12/04/21 തിങ്കളാഴ്ച അർധരാത്രിയോടെയും കണ്ണൂരിലെ പരിശോധന 13/04/21 ചൊവ്വാഴ്ച ഉച്ചയോടെയുമാണ് അവസാനിച്ചത്.
കണ്ണൂരിലെ വീട്ടിൽ നിന്ന് രേഖകളില്ലാത്ത 47,35,500 രൂപ, 60 ഗ്രാം സ്വർണാഭരണങ്ങൾ എന്നിവയും കോഴിക്കോട്ടെ വീട്ടിൽ നിന്ന് 475 ഗ്രാം സ്വർണാഭരണം, 30,000 രൂപ, വിവിധ രാജ്യങ്ങളുടെ വിദേശ കറൻസികൾ, രണ്ട് വീട്ടിൽ നിന്നുമായി 77 രേഖകൾ എന്നിവയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. വിദേശകറൻസികൾ മക്കളുടെ നാണയ ശേഖരമാണെന്ന് ഷാജി അറിയിച്ചതോടെ ഇത് മഹസറിൽ രേഖപ്പെടുത്തിയശേഷം വിട്ടുനൽകി.
പൊതുപ്രവര്ത്തകന് അഡ്വ. എം.ആര്. ഹരീഷ് നല്കിയ ഹരജിയില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. വരവിനേക്കാള്‍ 166 ശതമാനം അധികവരുമാനമുണ്ടാക്കിയെന്നും 28 തവണ നടത്തിയ വിദേശ യാത്രകളിലെ സംശയങ്ങളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എം.എല്‍.എ ആയശേഷം 2011 ജൂണ്‍ ഒന്ന് മുതല്‍ 2020 ഒക്ടോബര്‍ 31 വരെയുള്ള സാമ്പത്തിക ഇടപാടുകളടക്കമാണ് അന്ന് പരിശോധിച്ചത്. ഇതുപ്രകാരം 88.57 ലക്ഷം രൂപയാണ് ഷാജിയുടെ വരുമാനം. ചെലവാക്കിയത് 32.19 ലക്ഷം രൂപയും. 2.03 കോടി രൂപയുടെ സ്വത്ത് ഇക്കാലയളവില്‍ വാങ്ങി. മൊത്തം സ്വത്തും ചെലവും കൂട്ടിയാല്‍ 2.36 കോടി രൂപയാകും.
വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1.47 കോടി രൂപയുടെ വ്യത്യാസമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. മാത്രമല്ല, ശമ്പളമായി 17.05 ലക്ഷവും ഡി.എയായി 19.12 ലക്ഷവുമടക്കം 36.17ലക്ഷം രൂപ സര്‍ക്കാറില്‍ നിന്ന് കൈപ്പറ്റിയതായും കോഴിക്കോട്ട് ഭാര്യയുടെ പേരിലുള്ള വീടിന് 1.62 കോടി രൂപ ചെലവായെന്നും മറ്റു വരുമാനമുണ്ടെന്ന വാദത്തിന് തെളിവില്ലെന്നും വ്യക്തമായതോടെയാണ് കേസെടുത്തതും വിജിലന്‍സ് സ്പെഷല്‍ സെല്‍ എസ്.പി എസ്. ശശിധരന്റെ നേതൃത്വത്തില്‍ വീടുകളിലടക്കം പരിശോധന നടന്നതും.

