വ്യാജന്മാരെ കുടുക്കാന്‍ യുഡിഎഫ്, ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂത്തുകളിലെത്തിക്കാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വ്യാജവോട്ടർമാരെ കുടുക്കാന്‍ വിപുലമായ പദ്ധതിയുമായി യു ഡി എഫ് രംഗത്ത്.

ഹൈക്കോടതിയില്‍നിന്നു പ്രതീക്ഷിച്ച ഇടപെടല്‍ ഉണ്ടാകാതിരുന്നതോടെയാണ് പ്രവര്‍ത്തകരെ അണിനിരത്തി വ്യാജവോട്ടിനു തടയിടാന്‍ യു ഡി എഫ് തയ്യാറെടുക്കുന്നത്. ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക 25,000 ബൂത്തുകളിലെത്തിക്കാന്‍ യു ഡി എഫ് നടപടി തുടങ്ങി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണു ദൗത്യം.

ഓരോ മണ്ഡലത്തിലും ശരാശരി 20,000 വോട്ടര്‍മാരുടെ കാര്യത്തില്‍ ക്രമക്കേടു നടന്നുവെന്നാണു യു ഡി എഫ് സംശയിക്കുന്നത്. വ്യാജവോട്ടര്‍മാരുടെ പട്ടിക ബൂത്തുതലത്തില്‍ പരിശോധിച്ച് നടപടികളെടുക്കാനാണു നിര്‍ദേശം.

വ്യാജവോട്ട് പ്രതിരോധദൗത്യത്തിനു നേതൃത്വം നല്‍കാന്‍ എല്ലാ മണ്ഡലങ്ങളിലും വിദഗ്ധരെ നിയോഗിക്കും. കള്ളവോട്ടു തടയേണ്ട രീതിയെക്കുറിച്ച് ബൂത്ത് ഏജന്റുമാര്‍ക്കു പരിശീലനം നല്‍കും. നിയമ നടപടികളുള്‍പെടെ സ്വീകരിക്കാനും തയാറെടുക്കുന്നുണ്ട്.

എല്ലാ മണ്ഡലങ്ങളിലും വ്യാജവോട്ടുകള്‍ സംശയിക്കുന്നതിനാല്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷനോട് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു ജില്ലാതലത്തിലും നിവേദനം നല്‍കും.

ആദ്യഘട്ടമായി പരിശോധനയില്‍ തെളിഞ്ഞ 4.34 ലക്ഷം വ്യാജവോട്ടുകളുടെ പട്ടിക ഓപറേഷന്‍ ട്വിന്‍സ് എന്ന വെബ്‌സൈറ്റില്‍ (www.operationtwins.com) പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിക്കൊപ്പം സമര്‍പിച്ച മണ്ഡലാടിസ്ഥാനത്തിലുള്ള പട്ടികയാണു പ്രസിദ്ധീകരിച്ചത്. മണ്ഡലത്തിനുള്ളിലെ ഇരട്ടവോട്ടുകളും പല മണ്ഡലങ്ങളിലായി ചേര്‍ത്ത വ്യാജവോട്ടുകളും വെബ്‌സൈറ്റിലുണ്ട്.

ഉടന്‍ തന്നെ ഫോട്ടോ സഹിതമുള്ള തെളിവുകള്‍ വെബ്‌സൈറ്റിലൂടെ പുറത്തുവിടും. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ സത്യമെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുകയാണു ലക്ഷ്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →