ന്യൂഡല്‍ഹി: നാലാമത്തെ ബാച്ചിലെ മൂന്ന് റഫേല്‍ ജറ്റ് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ ഇസ്ത്രസ് എയര്‍ബേസില്‍ നിന്ന് 31/03/21 ബുധനാഴ്ച) ഉച്ചയോടെ പുറപ്പെട്ട വിമാനം പത്ത് മണിക്കൂര്‍ യാത്ര ചെയ്താണ് എത്തിച്ചേർന്നത്. വിമാനങ്ങൾ ജാംനഗര്‍ എയര്‍ബേസിലാണ് ഇറങ്ങിയത്.
വിമാനങ്ങൾ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് പറന്നെത്തുകയായിരുന്നു. 7,000 കിലോമീറ്ററാണ് വിമാനങ്ങൾ യാത്ര ചെയ്തത്. യാത്രക്കിടയില്‍ യുഎഇ എയര്‍ഫോഴ്‌സ് വിമാനത്തിന്റെ സഹായത്തോടെ ആകാശത്തുവച്ചുതന്നെ റഫേലില്‍ ഇന്ധനം നിറച്ചു.
ഇന്ത്യയുടെയും യുഎഇയുടെയും വ്യോമസേനകള്‍ക്കിടയിലുള്ള ശക്തമായ ബന്ധമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്വിറ്റ് ചെയ്തു.
എത്തിച്ചേർന്ന വിമാനങ്ങള്‍ അംബാലയിലെ 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രന്റെ ഭാഗമാകും.
ഏപ്രില്‍ അവസാനം അഞ്ച് റഫേല്‍ ജറ്റുകൂടി ഇന്ത്യയിലെത്തുമെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ ഇമാനുവല്‍ ലെനെയ്ന്‍ പറഞ്ഞു.
2020 സപ്തംബര്‍ 10നാണ് ആദ്യ ബാച്ച് റഫേല്‍ വിമാനം ഇന്ത്യയിലെത്തിയത്. 2016 സെപ്റ്റംബര്‍ 23നാണ് ഫ്രാന്‍സുമായി 59,000 കോടിയുടെ റഫേല്‍ ജറ്റ് കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്.

