മുംബൈ: റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് നിര്‍ത്തിയിട്ട സ്കോർപിയോയിൽ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നു. ഒരു ക്രൈം ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കേസുമായി ബന്ധപ്പെട്ട വാർത്തകർ പുറത്തു വരുന്നത്.
സ്ഫോടക വസ്തുക്കൾ നിറച്ച സ്കോര്‍പിയോയുടെ നമ്പര്‍ പ്ലേറ്റ് മറ്റൊരു വാഹനത്തില്‍നിന്ന് 16/03/21 ചൊവ്വാഴ്ച കണ്ടെടുത്തു. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ ക്രോഫോര്‍ഡ് മാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട കറുത്ത മേഴ്സിഡസ് വാഹനത്തില്‍ നിന്നാണ് നമ്പര്‍ പ്ലേറ്റുകള്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) കണ്ടെടുത്തത്.
അറസ്റ്റിലായ പോലീസുകാരന്‍ സചിന്‍ വാസെയാണ് കസ്റ്റഡിയിലെടുത്ത കാര്‍ ഉപയോഗിച്ചിരുന്നതെന്ന് എന്‍.ഐ.എ ഐ.ജി അനില്‍ ശുക്ല പറഞ്ഞു. കാറിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വാഹനം എന്‍.ഐ.എ കണ്ടുകെട്ടിയിട്ടുണ്ട്.
വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ക്ക് പുറമെ അഞ്ചുലക്ഷം രൂപയും നോട്ടെണ്ണല്‍ മെഷീനും തുണികളും പെട്രോളും ഡീസലും കാറിലുണ്ടായിരുന്നു.
ഫെബ്രുവരി 25നാണ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെടുത്തത്. 3000 ചതുരശ്ര അടിയോളം പ്രത്യാഘാതം സൃഷ്ടിക്കാന്‍ ശേഷിയുള്ള രണ്ടര കിലോ ജലാറ്റിന്‍ സ്റ്റിക്കുകളാണ് സ്കോര്‍പിയോയില്‍നിന്ന് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന നമ്പര്‍ പ്ലേറ്റുകളില്‍ ഒന്ന് മുകേഷ് അംബാനിയുടെ ഭാര്യ നിതയുടെ വാഹനത്തിന്റെതും ശേഷിച്ചവ അംബാനിയുടെ സുരക്ഷ വാഹനങ്ങളുടേതുമാണ്.
‘എന്‍.ഐ.എ ഒരു മേഴ്സിഡസ് കണ്ടെടുത്തു. സചിന്‍ വാസെയാണ് ആ കാര്‍ ഉപയോഗിച്ചിരുന്നത്. ഇതിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. അഞ്ചുലക്ഷത്തിലധികം രൂപയും തുണികളും നോട്ടെണ്ണല്‍ മെഷീനും കാറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഈ കാറില്‍നിന്ന് അംബാനിയുടെ വീടിന് സമീപം കണ്ടെത്തിയ സ്കോര്‍പിയോയില്‍ ഉണ്ടായിരുന്നതിന് സമാനമായ നമ്ബര്‍ പ്ലേറ്റുകളും കണ്ടെടുത്തു -അനില്‍ ശുക്ല കൂട്ടിച്ചേര്‍ത്തു.
ക്രോഫോര്‍ഡ് മാര്‍ക്കറ്റിന് സമീപത്തെ മുംബൈ ക്രൈം ബ്രാഞ്ച് ഓഫിസിന് സമീപം നിര്‍ത്തിയിട്ട നിലയിലായിരുന്നു കാര്‍. പി.പി.പി കിറ്റിന് സമാനമായ വസ്ത്രം ധരിച്ച് സചിന്‍ വാസെ കാറിന് സമീപത്തുകൂടെ നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കാറില്‍ സൂക്ഷിച്ചിരുന്ന ഇന്ധനം ഉപയോഗിച്ച് വസ്ത്രം കത്തിച്ചതായാണ് വിവരം.
അംബാനിയുടെ വീടിന് സമീപം നിര്‍ത്തിയ സ്കോര്‍പിയോയില്‍നിന്ന് ഇറങ്ങി മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ട വ്യക്തിയോട് സാമ്യം തോന്നുന്നതാണ് വാസെയുടെ വസ്ത്രധാരണമെന്നും എന്‍.ഐ.എ പറഞ്ഞു.