തിരുവനന്തപുരം: കേരളത്തിൽ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. എൽ ഡി എഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 85 സീറ്റുകള്‍ വരെ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 53 സീറ്റുകൾ യുഡിഎഫ് നേടും. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യവും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ മുന്നിലെത്തുമെന്നുമാണ് സര്‍വേ പ്രവചനം.
മുഖ്യമന്ത്രി സ്ഥാനത്തിന് യോജിച്ചത് പിണറായി വിജയനെന്ന് 46.7 ശതമാനം പേര് അഭിപ്രായപ്പെട്ടപ്പോള്‍ ഉമ്മന്‍ ചാണ്ടിയെന്ന് 22.3 ശതമാനം പേര് സര്‍വേയില്‍ അഭിപ്രായപ്പെട്ടു. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാരിന് ഭരണവിരുദ്ധ വികാരത്തെ പരാജയപ്പെടുത്തി വീണ്ടും അധികാരത്തിലെത്താനാ കുമെന്ന് സര്‍വേ പറയുന്നു.
വോട്ട് വിഹിതത്തില്‍ എല്‍ഡിഎഫ് യുഡിഎഫിനെക്കാള്‍ ഏഴുശതമാനം മുന്നിലാണെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു.എല്‍ഡിഎഫിന് 41.6 ശതമാനവും യുഡിഎഫിന് 34.6 ശതമാനവും വോട്ടുവിഹിതമാണ് പ്രവചിക്കുന്നത്.
2016 ല്‍ ആകെയുള്ള 140 ല്‍ 91 സീറ്റുമായാണ് എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. 2016 ല്‍ 2.8 ശതമാനം വോട്ട് മാത്രം ലഭിച്ച മറ്റ് സ്വതന്ത്ര പാര്‍ട്ടികള്‍ ഇത്തവണ 8.5 ശതമാനത്തോളം വോട്ട് നേടുമെന്നും അഭിപ്രായ സര്‍വെ ഫലത്തില്‍ പറയുന്നു. 2016ല്‍ 14.9 ശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 15.3 ശതമാനം വോട്ടുകളാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപി നില മെച്ചപ്പെടുത്തുമ്പോള്‍, യുഡിഎഫിന്റെ ഹിന്ദു വോട്ടുകളില്‍ വലിയ നഷ്ടമാണ് സര്‍വേ പ്രവചിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിന് അനുയോജ്യമെന്ന് കെ. ഷൈലജയുടെ പേര് 6.3 ശതമാനം പേര് രേഖപ്പെടുത്തി. 4.1 ശതമാനം പേരാണ് രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്.

