ന്യൂഡൽഹി: കത്ര-ദില്ലി എക്സ്പ്രസ് ഹൈവേക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയർത്തി പഞ്ചാബിലെ കർഷകർ. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് കിസാൻ സംഘർഷ് കമ്മിറ്റി അംഗങ്ങൾ പ്രഖ്യാപിച്ചു.
‘ആദ്യം നിയമങ്ങൾ റദ്ദാക്കുക, ശേഷം ഹൈവേക്കായുള്ള ഭൂമി ഏറ്റെടുക്കൽ ചർചചെയ്യാം’ നേതാക്കൾ വ്യക്തമാക്കി.
“ഞങ്ങളുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രം തയാറാകാത്തപ്പോൾ, ഞങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ ഞങ്ങൾ അവരെ അനുവദിക്കുന്നത് എന്തിനാണ് ?”
സംഘടനയുടെ ജലന്ധർ യൂണിറ്റ് മേധാവി ജഗ്ജിത് സിംഗ് ചോദിക്കുന്നു.
കത്ര-ദില്ലി എക്സ്പ്രസ് ഹൈവേയ്ക്കായി പഞ്ചാബിൽ 14,000 ഏക്കറോളം സ്ഥലം ഏറ്റെടുക്കാനുണ്ടെന്നും ഇത് അനുവദിക്കരുതെന്ന് മിക്ക ഭൂവുടമകളും ഏകകണ്ഠമായി തീരുമാനിച്ചിട്ടുണ്ടെന്നും ജഗ്ജിത് സിംഗ് പറഞ്ഞു.
ഏറ്റെടുക്കൽ പ്രക്രിയ പോലും അപാകതകളാൽ വലയുകയാണെന്ന് യൂണിയൻ ആക്ടിവിസ്റ്റും കർഷകനുമായ ബി എസ് അറ്റ്വാൾ പറഞ്ഞു. ഞങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. എന്റെ ഭൂമിയുടെ ഒരു ഭാഗം 2014 ൽ ഒരു സിഎൻജി പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് ഏക്കറിന് 82 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു. എക്‌സ്പ്രസ് ഹൈവേയ്ക്കായി അധികാരികൾ എനിക്ക് ഏക്കറിന് 25 ലക്ഷം രൂപ നൽകാമെന്നാണ് പറയുന്നത്, അത് സ്വീകാര്യമല്ല. ”
“ഈ പദ്ധതി എന്റെ ഭൂമിയെ വിഭജിക്കും. എക്സ്പ്രസ് ഹൈവേയുടെ മറുവശത്ത് ഞാൻ എങ്ങനെ ഫാം പ്രവർത്തനങ്ങൾ നടത്തും? ” സിങ്കിയൻ ഗ്രാമത്തിലെ സുഖ്‌വീന്ദർ സിംഗ് പറഞ്ഞു.




