തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ തകരാറിന്റെ പേരില്‍, തോറ്റവര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിന് പിന്നാലെ കോളേജിലെ ബിരുദ പ്രവേശനത്തിലും സോഫ്റ്റവെയര്‍ തകരാറിലൂടെ പ്രവേശന തിരിമറി നടന്നതായി കണ്ടെത്തല്‍ .
ഉയര്‍ന്ന മാര്‍ക്കുളള കുട്ടികളുടെ ഉയര്‍ന്ന ഓപ്ഷൻ വ്യാജ പാസ്‌വേഡ് ഉപയോഗിച്ച് മാറ്റി സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ പ്രവേശനം തരപ്പെടുത്തിയതായിട്ടാണ് പരാതി. നെയ്യാറ്റിന്‍കര താലൂക്കിലെ സര്‍ക്കാര്‍ കോളേജിലേയും, എയ്ഡഡ് കോളേജിലേയും ബിരുദ പ്രവേശനത്തില്‍ നടന്ന തിരിമാറിയാണ് പുറത്തുവന്നത്. ഇതിലും സോഫ്റ്റവെയറില്‍ കൃത്രിമം നടത്തിയതായാണ് പ്രഥമീകാന്വേഷണത്തില്‍ കണ്ടെത്തിയത്.
സര്‍വ്വകലാശാല പരീക്ഷാ വിഭാഗത്തില്‍ വ്യാജ പാസ്‌വേഡ് ഉപയോഗിച്ച് മാര്‍ക്ക് മോഡറേഷന്‍ നല്‍കി 24 പേര്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി രണ്ടു വര്‍ഷമായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ പിന്‍വലിച്ചിട്ടില്ല. അവര്‍ ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉന്നത പഠനത്തിനും വിദേശ ജോലികള്‍ക്കും ഉപയോഗിച്ചതായിട്ടാണ് വിവരം. ഇത് സംബന്ധിച്ചുളള ക്രൈംബ്രാഞ്ച് അന്വേഷണവും നിലച്ചതായിട്ടാണ് അറിയുന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുന്നതിന് ഗവര്‍ണ്ണറുടെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സര്‍വ്വകലാ ശാലയുടെ വിശദീകരണം.
എംജി സര്‍വ്വ കലാശാലയില്‍ മന്ത്രി കെടി ജലീല്‍ പങ്കെടുത്ത അദാലത്തിലൂടെ സ്‌പെഷല്‍ മോഡറേഷന്‍ നല്‍കി വിജയിപ്പിച്ച 84 പേരുടെ ബി.ടെക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മടക്കി വാങ്ങിയിട്ടില്ല.കേരളയും ,എംജിയും ക്രമ വിരുദ്ദമായി നല്‍കിയ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാന്‍ നടപടി കൈക്കൊളളണമെന്ന് പ്രതിപക്ഷ നേതാവ് ഗവര്‍ണ്ണറോട് രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ഗവര്‍ണ്ണറുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായിട്ടില്ല.



