മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു, കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു

ന്യൂഡൽഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച(25/11/2020) പുലര്‍ച്ച 3.30 ഗുരു ഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നിലവില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ അദ്ദേഹം മൂന്നു തവണ ലോക്സഭയിലും നാല് തവണ രാജ്യസഭയിലും അംഗമായിരുന്നു. 2004, 2009 വര്‍ഷങ്ങളില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവായിരുന്നു അഹമ്മദ് പട്ടേല്‍.

ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ നിന്നും 1976-ലാണ് കൗണ്‍സിലറായി അഹമ്മദ് പട്ടേല്‍ രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്. നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തിന്റെ പുറത്ത് പിന്‍ക്കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി ഉയര്‍ന്നു വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 1987 ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുന്‍പ് 1985-ല്‍ രാജീവ് ഗാന്ധിയുടെ പാര്‍ലമെന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു കാലത്ത് കേരളത്തിൽ കോൺഗ്രസ്സിലുണ്ടായ സംഘടനാ പ്രശ്നങ്ങളുടെ പരിഹാരത്തിനായി ഹൈക്കമാൻ്റ് ചുമതലപ്പെടുത്തിയതും അദ്ദേഹത്തെയായിരുന്നു.

മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയിലിരിക്കെ സ്ഥിതി ഗുരുതരമായതോടെ നവംബര്‍ 15 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →