കൊച്ചി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നാലാം വർഷത്തെ ഓഡിറ്റ് നിർത്തിവെച്ച സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി 13-11- 2020 വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കുമ്പോഴായിരുന്നു വിശദീകരണം ആവശ്യപ്പെട്ടത്. 17- 11- 2020 ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഓഡിറ്റ് നിർത്തിവെച്ചതിന്റെ കാരണം വ്യക്തമാക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.
ഫണ്ട് നിർവഹണത്തിലെ അഴിമതികൾ പുറത്തുവരാതിരിക്കാനാണ് കോവിഡിന്റെ കാരണം പറഞ്ഞു അവസാനവർഷ ഓഡിറ്റിംഗ് നിർത്തലാക്കിയത് എന്നാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കഴിഞ്ഞ നാലു വർഷത്തെ ഓഡിറ്റിങ്ങിൽ വ്യക്തതയില്ല. പദ്ധതി നിർവഹണത്തിനായി നിർവഹണ ഉദ്യോഗസ്ഥർക്കും കൺവീനറും നൽകിയ ഫണ്ട് ഉപയോഗിക്കുകയോ തിരിച്ചേൽപ്പിക്കുകയോ ചെയ്തിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണം കാര്യക്ഷമവും സുതാര്യവും ആക്കുന്നതിനു വേണ്ടി മൂന്ന് മാസത്തിൽ ഒരിക്കൽ പെർഫോമൻസ് ഓഡിറ്റ് ഏർപ്പെടുത്തിയത് 1997 നായനാർ സർക്കാരാണ്.
എന്നാൽ അക്കൗണ്ടൻറ് ജനറലിന്റേയും ലോക്കൽ ഫണ്ട് വിഭാഗത്തെയും ഓഡിറ്റിംഗ് നടക്കുന്ന സാഹചര്യത്തിൽ അധിക ബാധ്യത ഉണ്ടാക്കുന്ന പഞ്ചായത്തിലെ പെർഫോമൻസ് ഓഡിറ്റുകൾ ആവശ്യമില്ല എന്നാണ് ധനകാര്യവകുപ്പ് പറയുന്നത്.



