വാഷിംഗ്ടൺ : അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയത്തിനരികിൽ. 264 ഇലക്ടറൽ കോളജ് വോട്ടുകൾ ബൈഡൻ ഉറപ്പിച്ചു. ആറ് വോട്ടുള്ള നെവാഡയിലും ബൈഡൻ മുന്നിലാണ് എന്നതിനാൽ 270 വോട്ടു നേടി ബൈഡൻ വിജയത്തിലെത്തുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ട്രംപിന് 214 വോട്ടുകൾ മാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ജയം ഉറപ്പെന്ന് ബൈഡൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഡൊണാൾഡ് ട്രംപ് കോടതിയെ സമീപിച്ചു. കള്ളവോട്ട് നടന്നെന്നാണ് ട്രംപിൻ്റെ ആരോപണം. റീ കൗണ്ടിംഗ് നടത്തണമെന്നും ട്രംപ് ആവശ്യപ്പെടുന്നു.
അതേ സമയം , ജനാധിപത്യ പ്രക്രിയയെ തകിടം മറിക്കാൻ ശ്രമിക്കുന്നവയെന്ന് ആരോപിച്ച് ട്വിറ്റർ ട്രംപിൻ്റെ നിരവധി ട്വീറ്റുകൾ മറച്ചു. ട്വീറ്റുകൾ പലതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്വിറ്റർ പറയുന്നു.
വിജയം ഉറപ്പിച്ചതിനു തൊട്ടു പിന്നാലെ ജോ ബൈഡൻ ആദ്യ ഭരണ തീരുമാനവും പ്രഖ്യാപിച്ചു. ട്രംപിൻ്റെ തെറ്റായ നയങ്ങൾ തിരുത്തുമെന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറിയ പഴയ തീരുമാനം റദ്ദാക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു. പാരീസ് ഉടമ്പടിയിൽ നിന്നുമുള്ള അമേരിക്കയുടെ ഔദ്യോഗിക പിൻമാറ്റം നടന്നത് 04/11/2020 നാണ്.

