തിരുവനന്തപുരം: വാളയാർ കേസിൽ പൊലീസിനെ വീണ്ടും പ്രതിരോധത്തിലാക്കി കുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. കേസില്‍ പൊലീസ് മൊഴിയായി രേഖപ്പെടുത്തിയത് താന്‍ പറയാത്ത കാര്യങ്ങളെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. കേരള പൊലീസ് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. കേസിന്റെ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം വനിതാ പൊലീസുകാര്‍ അമ്മയുടെ മൊഴിയെടുത്തത്.
പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥരാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തത്. മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന് അമ്മ മൊഴി നല്‍കിയപ്പോള്‍ മരിച്ചു എന്നാണ് പൊലീസുകാര്‍ മൊഴി രേഖപ്പെടുത്തിയത്. ഇളയ കുട്ടിയുടെ മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇതുള്‍ക്കൊളളാതെയാണ് തന്റെ വാക്കുകള്‍ എഴുതിയെടുത്തതെന്നും അമ്മ പറയുന്നു.
വാളയാര്‍ കേസ് അന്വേഷണത്തിലും നടത്തിപ്പിലും വീഴ്ച പറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വീഴ്ച തുറന്നു സമ്മതിച്ചത്. കേസില്‍ പുനര്‍വിചാരണ വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.



