കല്‍പ്പറ്റ: കമ്പളക്കാട്ടിൽ വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുകയായിരുന്ന മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയിൽ കമ്പളക്കാട് എസ്‌ഐസി രാംകുമാറും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കമ്പളക്കാട് ചെറുവ നശേരി സി.എ മുഹ്സിന്‍ (26), എറണാകുളം ആലുവ മാഞ്ഞാലി സ്വദേശികളായ കാഞ്ഞിരപറമ്പില്‍ റംഷാദ് (25), തോട്ടുങ്ങല്‍ വീട്ടില്‍ ടി.എ ഫറൂക്ക് (34) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും മാരകായുധങ്ങള്‍, കത്തി, ചുറ്റിക, വടികൾ, കളിതോക്ക് എന്നിവ പിടിച്ചെടുത്തു. പിടിയിലായവർ മൂവരും കൊലപാതകം, കവര്‍ച്ച, പിടിച്ചുപറി മുതലായ വിവിധ കേസുകളിലെ പ്രതികളാണ്. അഞ്ചംഗ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.
അരിഞ്ചേര്‍മല പള്ളിതാഴെ സ്വകാര്യ വ്യക്തിയുടെ വാടക വീട് കേന്ദ്രീകരിച്ച് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ രാംകുമാര്‍, അഡി. എസ്‌ഐ വിപി ആന്റണി, എ എസ് ഐ എ യൂസഫ്, എസ്‌സിപിഒ മാരായ വി ആര്‍ ദിലീപ് കുമാര്‍, റിയാസ് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പിടിയിലായതിൽ എറണാകുളം സ്വദേശികൾ നോര്‍ത്ത് പറവൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലെ മുബാറക്ക് എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളാണ്. കൂടാതെ കൊലപാതക കേസിലടക്കം വിവിധ കേസുകളിലെ പ്രതികളാണ്. കമ്പളക്കാട് സ്വദേശിയായ മുഹ്സിനെതിരെ കരിപ്പൂരും, കമ്പളക്കാടും, കല്‍പ്പറ്റയിലുമെല്ലാം വിവിധ കേസുകള്‍ നിലവിലുണ്ട്.
പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം വൈകുന്നേരത്തോടെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും




