തൃശൂര്‍: യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. മാള പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ പിണ്ടാണി സ്വദേശി റഹ്മത്തിനെ(30)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 24-09-2020, വ്യാഴാഴ്ച രാവിലെ സമീപവാസികളാണ് റഹ്മത്തിനെ മരിച്ചനിലയില്‍ കാണുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് എറണാകുളം വടക്കേക്കര സ്വദേശി ഷഹന്‍സാദ് പൊലീസ് കസ്റ്റഡിയിലാണ്. യുവതിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കരുതുന്നത്. ഇവര്‍ താമസിച്ചിരുന്ന പിണ്ടാണിയിലെ വാടക വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച 24-9-2020 വ്യാഴാഴ്ച രാവിലെ ഒമ്പതും മൂന്നും വയസ്സുള്ള കുട്ടികളെയും കൊണ്ട് ഷഹന്‍സാദ് വടക്കേക്കരയിലെ സ്വന്തം വീട്ടിലെത്തി. കുട്ടികളെ വീട്ടിലേല്‍പ്പിച്ചതിനുശേഷം അയാള്‍ പുറത്തു പോയി. സംശയം തോന്നിയ ഷഹന്‍സാദിന്റെ പിതാവ് മരുമകള്‍ എവിടെ എന്ന് അന്വേഷിക്കാനായി ഷഹന്‍സാദിന്റെ അയല്‍ക്കാരെ വിളിച്ചു. ഷഹന്‍സാദ് മക്കളുമായി എത്തിയിട്ടുണ്ട്. മരുമകള്‍ കൂടെ ഇല്ല. എന്താണ് സംഭവമെന്ന് റഹ്മത്തിനോട് അന്വേഷിക്കാന്‍ പിതാവ് സമീപവാസിയായ ഒരാളോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് സമീപവാസികള്‍ വാടക വീട്ടിലെത്തി. റഹ്മത്തിനെ വീടിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. ഏറെ താമസിയാതെ പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് പൂർത്തിയാക്കി. കഴുത്തു ഞെരിച്ചു കൊന്നുവെന്നാണ് പ്രാഥമിക നിഗമനം. കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യും.
ഷഹന്‍സാദിനെ വടക്കേക്കരയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. പ്രവാസിയായ ഷഹന്‍സാദ് നാട്ടിലെത്തി മത്സ്യക്കച്ചവടം നടത്തുകയായിരുന്നു. എറണാകുളം വടക്കേക്കര സ്വദേശിയായ ഷഹന്‍സാദ് ഭാര്യയുമൊത്ത് പിണ്ടാണിയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുടുംബകലഹമാണ് കാരണമെന്ന് കരുതുന്നു.

