ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ജാമിയ മിലിയായിലും ഷഹീൻ ബാഗിലും നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത സ്ത്രീകളെ കൂലി കൊടുത്ത് കൊണ്ടുവന്നതാണെന്ന് പൊലീസ്.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലാണ് ഷഹീൻ ഭാഗിലെ സമരത്തെ കുറിച്ച് ഇങ്ങനെ പറയുന്നത്.
ജാമിയ കോർഡിനേഷൻ കമ്മറ്റി അംഗവും അലൂംനി അസോസിയേഷൻ ഓഫ് ജെ എം എം പ്രസിഡൻറുമായ ഷിഫ ഉർ റഹ്മാനും മറ്റുള്ളവരും ഇതിനായി ധനസമാഹരണം നടത്തിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് ദിവസവേതനമുൾപ്പടെ ഇവർ ലഭ്യമാക്കിയിരുന്നു എന്നും കുറ്റപത്രം പറയുന്നു. സമരത്തിൻ്റെ മൈക്ക്, പോസ്റ്ററുകൾ, ബാനറുകൾ എന്നിവയ്ക്കെല്ലാം അലൂമ്നി അസോസിയേഷനാണ് പണം നൽകിയത്.
സാക്ഷിമൊഴികളുടെയും വാട്സ് ആപ്പ് ചാറ്റുകളുടെയും അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ ഈ കണ്ടെത്തൽ. 2019 ഡിസംബറിൽ നടന്ന ജാമിയ മിലിയ – ഷഹീൻ ബാഗ് പ്രക്ഷോഭങ്ങളും 2020 ഫെബ്രുവരിയിലെ കലാപവും തമ്മിൽ ബന്ധമുണ്ട് എന്നാണ് ഡൽഹി പൊലീസിൻ്റെ വാദം.



