സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ പലഭാഗത്തുനിന്നും അലംഭാവമുണ്ടായെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതില്‍ പലഭാഗത്തുനിന്നും അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അലംഭാവവും വിട്ടുവീഴ്ചയുമാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി ഇതുപറഞ്ഞത്.

നല്ല മാതൃകയുടെ ഭാഗമായി മഹാമാരിയെ നേരിടുമ്പോള്‍ രാജ്യവും ലോകവും പലഘട്ടങ്ങളിലും കേരളത്തിന്റെ പേര് എടുത്തു പറഞ്ഞിരുന്നു. ഇതിനു കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സര്‍വ സജ്ജമായിരുന്നതുകൊണ്ടാണ്. മഹാമാരിയെ നേരിടുന്നതിന് തുടക്കത്തില്‍ എല്ലാവരുടേയും ഭാഗത്തുനിന്ന് വന്‍തോതിലുള്ള പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ കുറേനാള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ ഭാഗത്തുനിന്ന് കാര്യമായ അലംഭാവമുണ്ടായി. അത് രോഗം സമൂഹത്തില്‍ പടരുന്നതിന് ഇടയാക്കി. മഹാമാരി നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ഏറ്റവും പ്രധാനം ക്വാറന്റീനില്‍ കഴിയേണ്ടവര്‍ കൃത്യമായി കഴിയുക എന്നുള്ളതുതന്നെയാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു വിട്ടുവീഴ്ചയും ഉണ്ടാവാന്‍ ഇടവരരുത്.

കുറേ വിട്ടുവീഴ്ചയും അലംഭാവവും പല സ്ഥലത്തുമുണ്ടായി. ഇതില്‍ മാറ്റം വരുത്തണം. ഇനി ഇങ്ങനെ ഉണ്ടാവാന്‍ പാടില്ല. കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. ഈ മഹാമാരിയെ പിടിച്ചുകെട്ടിയേ പറ്റു. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനമാണ്. ഈ മുന്‍കരുതല്‍ മുമ്പ് നല്ല രീതിയില്‍ നാം സ്വീകരിച്ചിരുന്നു.

പല കാരണങ്ങള്‍കൊണ്ട് ഇതൊന്നും സാരമില്ലെന്ന സന്ദേശം സമൂഹത്തില്‍ പടരാന്‍ ഇടയാക്കി. അതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമായതെന്ന് കുറ്റബോധത്തോടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരവാദികളോരോരുത്തരും അത് ഓര്‍ക്കുന്നത് നല്ലതാണ്. ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം