കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ പുതിയ നീക്കവുമായി മമതാ ബാനർജി. ബിജെപിയ്ക്കെതിരെ ഒന്നിച്ചു നിൽക്കണം എന്ന ആവശ്യവുമായി സോണിയ ഗാന്ധി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾക്ക് 31/03/21 ബുധനാഴ്ച മമത ബാനർജി കത്തെഴുതി. സി പി എമ്മിനെ മാത്രമാണ് മമത ഒഴിവാക്കിയത്.
സോണിയ ഗാന്ധിക്ക് പുറമേ ശരദ് പവാർ, എം. കെ സ്റ്റാലിൻ, ഉദ്ധവ് താക്കറെ, അരവിന്ദ് കേജ്‌രിവാൾ, നവീൻ പട്‌നായിക്ക്, ജഗൻ മോഹൻ റെഡ്ഡി, കെ. ചന്ദ്രശേഖർ റാവു, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ദീപാങ്കർ ഭട്ടാചാര്യ എന്നിവർക്കാണ് മമത ബാനർജിയുടെ കത്ത്. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരെ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യത്തോടെ സമരമുഖത്തിറങ്ങാൻ സമയമായെന്ന് മമത കത്തിൽ ചൂണ്ടിക്കാട്ടി. ബിജെപി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഏഴ് പോയിന്റുകൾ കത്തിൽ മമത ചൂണ്ടിക്കാട്ടുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം പ്രതിപക്ഷ കക്ഷികൾ ഇതിനായി ഒന്നിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ കടന്നുകയറ്റങ്ങളെ ചെറുക്കേണ്ട ആവശ്യകത, ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന നിയമത്തെ ചൂണ്ടിക്കാട്ടി മമത വിശദീകരിക്കുന്നുണ്ട്. ബിജെപി ഇതര പാർട്ടികൾക്ക് അവകാശങ്ങൾ നിഷേധിക്കുകയാണ്. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന ബിജെപി മറ്റ് സംസ്ഥാനങ്ങളെ കേവലം മുനിസിപ്പാലിറ്റികളായാണ് കാണുന്നതെന്നും മമത കത്തിൽ വിമർശിച്ചു.

