പെട്രോളും ഡീസലും ജിഎസ്ടിയില്‍ കൊണ്ടുവരാനാകില്ലെന്ന് ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി

ന്യൂ ഡല്‍ഹി: പത്തുവര്‍ഷത്തേക്കെങ്കിലും പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ബിജെപി നേതാവും ബീഹാറിലെ മുന്‍ ഉപമുഖ്യ മന്ത്രിയുമായ സുശീല്‍കുമാര്‍ മോദി പാര്‍ലിമെന്റിൽ പറഞ്ഞു. കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് പെട്രോളിയം ഉദ്പ്പന്നങ്ങള്‍ക്ക് അഞ്ചുലക്ഷം കോടി രൂപ പിരിച്ചെടുക്കുന്നുണ്ട്. രാജ്യസഭയില്‍ ധനബില്ലിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം ചര്‍ച്ചചെയ്യാമെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞ സാഹചര്യത്തിലാണ് സുശീല്‍ മോദിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നത്. പെട്രോളിയം ഉദ്പ്പന്നങ്ങള്‍ക്ക് നിലവില്‍ 60 ശതമാനം നികുതി പിരിച്ചെടുക്കുന്നു ണ്ടെന്നും ജിഎസ്ടിയുടെ കീഴിലാക്കിയാല്‍ പരമാവധി 28 ശതമാനം മാത്രമാണ് നികുതി ഈടാക്കാന്‍ കഴിയുളളുവെന്നും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും പ്രതിവര്‍ഷം രണ്ടുമുതല്‍ രണ്ടരലക്ഷം കോടി രൂപവരെ നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്നും അദ്ദേഹം രാജ്യ സഭയില്‍ വിശദീകരിച്ചു. അടുത്ത പത്തുവര്‍ഷത്തേക്കെങ്കിലും പെട്രോളും ഡീസലും ജി എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സാധ്യമല്ലെന്നും രണ്ടുലക്ഷം കോടി രൂപയുടെ വാര്‍ഷിക വരുമാന നഷ്ടം നേരിടാന്‍ ഒരു സംസ്ഥാനവും തയ്യാറാകില്ലെന്നതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പെട്രോളും,ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലില്‍ ഉന്നയിക്കാന്‍ അദ്ദേഹം പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. പുറത്ത് പ്രസ്താവന നടത്താന്‍ എളുപ്പമാണെന്നും ജിഎസ്ടി കൗണ്‍സിലില്‍ ആരും ഇക്കാര്യം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് രണ്ടുലക്ഷം കോടിയിലധികം നഷ്ടം നികത്താന്‍ ആര്‍ക്കാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →