ഉപഭോക്താക്കളെ ചതിച്ച് ജിയോണി: രണ്ടുകോടി ഫോണുകളില്‍ ഫാക്ടറിയില്‍ നിന്ന് തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി റിപ്പോര്‍ട്ട്

ബീജിങ്: ജിയോണിയുടെ രണ്ടുകോടി ഫോണുകളില്‍ ഫാക്ടറിയില്‍ നിന്ന് തന്നെ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തതായി റിപ്പോര്‍ട്ട്. ചൈനയിലെ ജഡ്ജ്മെന്റ് ഡോക്യുമെന്റ് നെറ്റ്വര്‍ക്കാണ് ജിയോണി തങ്ങളുടെ രണ്ടു കോടിയിലേറെ ഫോണുകളില്‍ ലാഭമുണ്ടാക്കാനായി മാല്‍വെയര്‍ നിക്ഷേപിച്ചുവെന്ന അതിഗുരുതരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ആളുകള്‍ക്ക് പരസ്യങ്ങളും മറ്റും കാണിച്ച് അതില്‍ നിന്ന് വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് കണ്ടെത്തല്‍.ഗിസ് ചൈനയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ജിയോണി തങ്ങളുടെ ഫോണുകളില്‍ ഒരു ട്രോജന്‍ ഹോഴ്സ് നിക്ഷേപിച്ചുവെന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

തങ്ങളുടെ സ്റ്റോറി ലോക് സ്‌ക്രീന്‍ എന്ന ആപ്പിന് നല്‍കിയ അപ്ഡേറ്റിലൂടെ ഡിസംബര്‍ 2018നും ഓക്ടോബര്‍ 2019നും ഇടയില്‍ ട്രോജന്‍ ഹോഴ്സിനെ നിക്ഷേപിക്കുകയായിരുന്നു. ഇത് ഉപയോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു. ഉപയോക്താക്കളുടെ ക്ലിക്കുകള്‍ ലഭിക്കുക വഴി പരസ്യത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് കണ്ടെത്തല്‍. മുകളില്‍ പറഞ്ഞ കാലയളവില്‍ കമ്പനി ഇതില്‍ നിന്ന് 31.46 കോടി രൂപ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ജിയോണി ഫോണുകള്‍ ഇറക്കുന്ന ഷെന്‍സെണ്‍ സിപ്പു ടെക്നോളജി കമ്പനി ഉപയോക്താക്കളുടെ കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റങ്ങളെ നിയമപരമല്ലാതെ നിയന്ത്രിച്ചുവന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കമ്പനിയുടെ രണ്ടു മേധാവികള്‍ക്ക് മൂന്നു വര്‍ഷം തടവും ഒരാള്‍ക്ക് ആറു മാസം തടവും വിധിച്ചു. കൂടാതെ, കമ്പനിക്ക് 22.59 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →