കൊച്ചി: 2011 ന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു മലയാള ചിത്രത്തിന് ഓസ്ക്കാർ എൻട്രി ലഭിക്കുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇത് അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് എന്ന ചിത്രത്തിനാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. വിദേശ ചിത്രങ്ങളുടെ മത്സര വിഭാഗത്തിലാണ് ചിത്രം ഉൾപ്പെട്ടിരിക്കുന്നത്.
14 അംഗ ജൂറി 27ലധികം സിനിമകളിൽ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. ദ ഡിസിപ്പിള്‍, ഛപ്പക്, ഗുഞ്ജൻ സക്സേന, ശിക്കാര, ബിറ്റല് സ്വീറ്റ്, ബുൽബുൽ, ഗുലാബോ സിതാബോ, ഛലാങ്, മലയാളി സംവിധായിക ഗീതു മോഹന്‍ദാസിന്റെ മൂത്തോന് എന്നീ സിനിമകളെയൊക്കെ മറികടന്നാണ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ടിന് ഓസ്കർ എൻട്രി ലഭിച്ചത്. 2021 ഏപ്രിൽ 25നാണ് ഓസ്കർ പ്രഖ്യാപനം.
ഐഎഫ്എഫ്കെ 2019; സുവർണ ചകോരം ജോ ഒഡാഗ്രിക്ക്; രജതചകോരം അലൻ ഡെബർട്ടിന്; ജനപ്രിയ സിനിമ ജല്ലിക്കട്ട്.
ലിജോയുടെ ഏഴാമത്തെ സിനിമയാണ് ജല്ലിക്കട്ട്. ആന്റണി വർഗീസ്, സാബുമോൻ അബ്ദുൽ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. നേരത്തെ, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ തുടങ്ങിയ ശ്രദ്ധേയമായ പല സിനിമകളും ലിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു.
കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് സിനിമയുടെ ഇതിവൃത്തം. എസ് ഹരീഷും ആർ ഹരികുമാറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് സിനിമാട്ടോഗ്രാഫി. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം പ്രദർശിപ്പിച്ച സിനിമ ഒരുപിടി പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. തീയറ്ററുകളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്.



